ഖത്തറിനെതിരെ സഖ്യരാജ്യങ്ങള്‍ അന്താരാഷ്ട്ര കോടതിയിലേക്ക്

ജിദ്ദ- വ്യോമ മേഖലയുടെ പരമാധികാരവുമായി ബന്ധപ്പെട്ട കേസ് അന്താരാഷ്ട്ര കോടതിക്ക് കൈമാറാന്‍ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തീരുമാനിച്ചു. നിലവില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് കേസ് പരിശോധിക്കുന്നത്. വ്യോമമേഖലാ പരമാധികാരവുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കുന്നതിന് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് അധികാരമില്ലെന്ന് വാദിച്ചാണ് കേസ് അന്താരാഷ്ട്ര കോടതിക്ക് സമര്‍പ്പിക്കാന്‍ നാലു രാജ്യങ്ങളും തീരുമാനിച്ചത്.
സൗദി അറേബ്യക്കും യു.എ.ഇക്കും ബഹ്‌റൈനും ഈജിപ്തിനും എതിരെ രണ്ടു പരാതികളാണ് ഖത്തര്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് നല്‍കിയിരിക്കുന്നത്. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ വ്യോമമേഖലകള്‍ അടക്കുകയും തങ്ങളുടെ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ഖത്തര്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് വിലക്കുകയും ചെയ്ത നാലു രാജ്യങ്ങളുടെയും തീരുമാനങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വ്യോമമേഖലകളിലൂടെ ഖത്തര്‍ വിമാനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്നത് വിലക്കിയ നാലു രാജ്യങ്ങളുടെയും തീരുമാനത്തിലും തീര്‍പ്പുണ്ടാകണമെന്നും പരാതിയില്‍ ഖത്തര്‍ ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഖത്തറിന് അവസരം നല്‍കുന്നതിന് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിന്റെ ആവശ്യങ്ങള്‍ കൗണ്‍സില്‍ പിന്തുണക്കുകയോ നാലു രാജ്യങ്ങളോടും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എങ്കിലും ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഖത്തറിന് അവസരം നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് നാലു രാജ്യങ്ങളും തീരുമാനിച്ചു. നാലു രാജ്യങ്ങളുടെയും വ്യോമമേഖലകള്‍ക്കു പകരം ഖത്തര്‍ വിമാനങ്ങള്‍ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അവലംബിക്കാവുന്ന ബദല്‍ പാതകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കയ്‌റോ റീജനല്‍ ഓഫീസ് നിശ്ചയിച്ചു നല്‍കുക വഴി തങ്ങളുടെ സാങ്കേതിക അധികാരം പൂര്‍ണ തോതില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വിനിയോഗിച്ചതായി നാലു രാജ്യങ്ങളും പറഞ്ഞു. അഞ്ചു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കൗണ്‍സില്‍ വിശകലനം ചെയ്ത എമര്‍ജന്‍സി പദ്ധതി പ്രകാരം ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഖത്തര്‍ വിമാനങ്ങള്‍ക്ക് അവലംബിക്കാവുന്ന ബദല്‍ പാതകള്‍ നിശ്ചയിച്ചുനല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest News