Sorry, you need to enable JavaScript to visit this website.

സിനിമാസംഘം തെറ്റുതിരുത്തണമെന്ന് എം.എ ബേബി

കൊച്ചി- സിനിമയിലെ സഹപ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇരയൊടൊപ്പം നില്‍ക്കാത്ത സിനിമാ സംഘടനയായ അമ്മയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ലെന്നും ബേബി ഫെയ്സ്ബുക്ക് പോസ്റ്റില് പറഞ്ഞു. 

പോസ്റ്റില്‍നിന്ന്:

മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാൻ തയ്യാറല്ല. നിർഭാഗ്യവശാൽ, നമ്മുടെ സിനിമാ ലോകത്തെ മുതിർന്ന പൌരർ മാറിയ കാലത്തിൻറെ ഈ ചുവരെഴുത്ത് കാണുന്നില്ല.

ഒരു സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരിൽ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നിൽ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിർബന്ധത്തെ കൂടെ തുടർന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോൾ ഈ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിൻറെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാൽ പൊതുസമൂഹം ഇക്കാര്യത്തിൽ അഭിപ്രായം പറയുക സ്വാഭാവികമാണ്

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയിൽ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീർണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തിൽ ജീർണമാണ് എങ്കിൽ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തിൽ നിലനില്ക്കാൻ ഇതു കാരണമാകും. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയിൽ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും..

അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Latest News