സന്ദീപ് കുട്ടികളോട് നന്നായി പെരുമാറി,  സ്‌കൂളില്‍ മര്യാദക്കാരന്‍-സഹപ്രവര്‍ത്തകര്‍ 

കൊല്ലം- കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ അതിദാരുണമായി കൊല്ലപ്പെട്ടത് കൊല്ലം നെടുമ്പന യു പി സ്‌കൂളിലെ അധ്യാപകനായിരുന്ന പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപിന്റെ കുത്തേറ്റാണ്. സന്ദീപ് സ്‌കൂളില്‍ രാവിലെ 10 മണിക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വൈകീട്ട് നാല് വരെ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് നെടുമ്പന യു പി സ്‌കൂളിലെ സഹഅധ്യാപകര്‍ വ്യക്തമാക്കി.
കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു.  സ്‌കൂളിലെ സഹഅധ്യാപകരോടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ പോകും, ആരോടും വലിയ അടുപ്പത്തിന് നില്‍ക്കാറില്ല.
2021 ലാണ് സന്ദീപിനെ സംരക്ഷിത അധ്യാപകനായിട്ട് നെടുമ്പന യു പി സ്‌കൂളില്‍ നിയമിക്കുന്നത്. മാര്‍ച്ച് സ്‌കൂള്‍ അടച്ചതിന് ശേഷം സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോഴൊന്നും പങ്കെടുത്തില്ല. അമ്മയ്ക്ക സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹഅധ്യാപകര്‍ പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ സ്‌കൂളില്‍ അഡ്മിഷന്‍ നടക്കുന്ന സമയമാണ്. ഈ സംഭവം സ്‌കൂളിലെ അധ്യാപനെന്ന നിലയില്‍ അഡ്മിഷനെ ബാധിച്ചേക്കാമെന്നും സഹഅധ്യാപകര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടര്‍ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ബുധനാഴ്ച പുലര്‍ച്ചെ ഒമ്പത് മണിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് വിവരം.

Latest News