കത്തി ഇനിയും കിട്ടിയില്ല; മേജറുമായി പോലീസ് മീറത്തിലേക്ക്

ന്യൂദല്‍ഹി- പട്ടാളത്തിലെ സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന മേജര്‍ നിഖില്‍ റായി ഹന്‍ഡയെ തെളിവെടുപ്പിനായി യു.പിയിലെ മീറത്തിലേക്ക് കൊണ്ടു പോകും. സംഭവത്തിനുശേഷം ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോകുക. 35
കാരിയായ ഷൈല്‍സ ദ്വിവേദിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
യുവതിയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി  എവിടെയാണ് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്താനാണ് പ്രതി സഞ്ചരിച്ച സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
ചൊവ്വാഴ്ച തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ചില സ്ഥലങ്ങളിലേക്ക് പ്രതിയെ കൊണ്ടുപോയിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ഇയാളുടെ കുടുംബത്തിലെ ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും പോലീസ് ശ്രമം തുടരുകയാണ്.
40 കാരനായ മേജര്‍ ഹന്‍ഡയെ മീറത്തില്‍ വെച്ചാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. പ്രണയം നിരിസിച്ചതിനെ തുടര്‍ന്നുള്ള പകതീര്‍ത്തുവെന്നാണ് പോലീസ് കൊലപാതകത്തെ കുറിച്ച് പറയുന്നത്.  കഴുത്തറുത്ത ശേഷം വാഹനം കയറ്റിയ നിലയിലാണ് യുവതിയുടെ മൃതദേഹം ദല്‍ഹി കന്റോണ്‍മെന്റിനു സമീപത്തെ ബ്രാര്‍ സ്‌ക്വയറില്‍ കണ്ടെത്തിയിരുന്നത്.
 

Latest News