ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നവരുടെ നാക്കരിയണം, മുഖ്യമന്ത്രിയുടെ വീട്ടിലുമുണ്ട്-പി.സി.ജോര്‍ജ്

കോട്ടയം - 'കേരള സ്റ്റോറി' എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്ന് കേരള ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്  സത്യമെന്തെന്നത് എല്ലാവര്‍ക്കുമറിയാം, എന്നാല്‍ എതിര്‍ക്കുന്നവര്‍ക്ക് ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം എന്നേ കരുതാനാവൂ.
ലൗ ജിഹാദ് കേരളത്തില്‍ ഇല്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ ലൗ ജിഹാദാണ്. ഇല്ലെന്ന് പറയുന്നവരുടെ നാക്ക് അരിയണം. മീനച്ചില്‍ താലൂക്കില്‍ മാത്രം 500 ലേറെ പേര്‍ ലൗ ജിഹാദില്‍ പെട്ട് ഐ.എസില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 40 പേരെ താനിടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. പുതിയ സിനിമയ്ക്ക് മുന്നേ എന്തെല്ലാം വിശ്വാസവേദനകള്‍ സഹിച്ച സമൂഹമാണ് സിനിമ കൊണ്ട് പ്രതികരിക്കുന്നതെന്ന് തിരിച്ചറിയണം. ഇത്രയും കാലം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിയവര്‍ ഇപ്പോള്‍ മറിച്ച് പറയുന്ന പ്രഹസനവും നമ്മള്‍ കാണുന്നു. തമ്പ് ഫിലിം സൊസൈറ്റിയുടെയും തപസ്യ കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച് അംഗീകരിച്ച സിനിമയെ വീണ്ടും നിരോധിക്കുന്ന വിരോധാഭാസ ചിന്ത കേരളത്തിലെ ഇടതുപക്ഷത്തിന് മാത്രമേ ഉണ്ടാകൂ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്  ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു.വനിതകളുടെ ഏത് വിധത്തിലുള്ള അവകാശധ്വംസനങ്ങളും ഇതേപോലെ ചര്‍ച്ചാ വിഷയമാക്കണമെന്നും അവര്‍ പറഞ്ഞു. നിരവധി കാലങ്ങളായി പ്രണയക്കെണി ഒരു ഭയമായി തുടരുന്നു.തപസ്യ സംസ്ഥാന സെക്രട്ടറി .ഗോപാലകൃഷ്ണന്‍ പി ജി അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ജയദേവ് വി ജി അഡ്വ. രാജേഷ് പല്ലാട്ട് അഡ്വ.അനില്‍ ഐക്കര, അഡ്വ.ലിജി എല്‍സ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

 

Latest News