കോട്ടയം- സീറ്റ് ബെൽട്ടില്ലെന്ന് സംശയിച്ചു നടുറോഡിൽ സ്ത്രീകൾ അടങ്ങുന്ന കുടുംബത്തെ അവഹേളിച്ച് വനിതാ പോലീസ് എസ്.ഐ.
പട്ടാപകൽ നടുറോഡിൽ ചോദ്യം ചെയ്യൽ. പോലീസ് മുറയിലുളള ഭീഷണി. എറണാകുളം കോട്ടയം റൂട്ടിലാണ് തൃപ്പൂണിത്തുറയ്ക്കു സമീപം വനിതാ എസ്.ഐയുടെ നേതൃത്വത്തിലുളള സംഘം ക്ഷേത്രദർശനം കഴിഞ്ഞുവന്നു കോട്ടയത്തേക്ക് വന്ന രണ്ടു സ്ത്രീകൾ അടങ്ങിയ മൂന്നംഗ കുടുംബത്തെ അരമണിക്കൂറോളം പോലീസ് മുറയിൽ ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച്ച 12 ഓടെയായിരുന്നു സംഭവം. കാറിന്റെ മുന്നിലെ പാസഞ്ചർ സീറ്റിലിരുന്ന യുവതിയോടാണ് പോലീസ് മുറ പുറത്തെടുത്തത്. തങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന് സമർഥിച്ചപ്പോൾ കാറിന്റെ ഇതര രേഖകൾ പരിശോധിക്കാൻ തുടങ്ങി. അതും കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോൾ പോലീസുകാരന് നോട്ടപിശകു വന്നതാവാമെന്ന് പറഞ്ഞ് തലയൂരി.
പാസഞ്ചർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവോ എന്ന് കണ്ടെത്താൻ വാഹനം നിർത്തി ഇറങ്ങുമ്പോൾ തന്നെ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയത് എസ്.ഐയെ പ്രകോപ്പിച്ചു. തനിക്ക് 6.6 വിഷനുണ്ടെന്ന് പരിഹസിച്ച എസ്.ഐ യാത്രക്കാരുടെ നേരെ തട്ടിക്കയറി. തന്നെ ആരും നിയമം പഠിപ്പിക്കാൻ വരേണ്ടെന്നായി എസ്.ഐ. ഈ റൂട്ടിലുളള ക്യാമറകൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും അതു ചെയ്യാതെ തങ്ങളോട് കയർക്കുന്നത് ശരിയല്ലെന്നും കാറിലുളള കുടുംബം പറഞ്ഞതോടെ എസ്.ഐ ഉറഞ്ഞു തുള്ളി വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു. അതു കഴിഞ്ഞ ഉടൻ െ്രെഡവറുടെ ലൈസൻസായി. അതും ഡിജിറ്റലായി നൽകിയതോടെ കാറിന്റെയും വാഹനയാത്രക്കാരുടെയും ചിത്രം എടുത്തു. നിങ്ങളെ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്.ഐ പോയത്. ഇതിനിടെ വാഹനം കൈകാട്ടിയ പോലീസുകാരൻ പിൻവലിയുകയും ചെയ്തു. റോഡിലെ പോലീസ് മനുഷ്യാവകാശ ലംഘനത്തിനെതിരെ രേഖാമൂലം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയിരിക്കുകയാണ് കുടുംബം.