വിശാഖപട്ടണം- നിര്‍ധന കുടുംബങ്ങളെ സമീപിച്ച് കിഡ്‌നി കച്ചവടത്തിനു പ്രേരിപ്പിച്ചിരുന്ന സംഘം ആന്ധ്രപ്രദേശില്‍ അറസ്റ്റിലായി. ഒരു ഡോക്ടറടക്കം ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ പരമേശ്വര റാവു, ഇടനിലക്കാരായ കാംരാജു, ശ്രീനു, ശേഖര്‍, എലീന, കൊണ്ടമ്മ എന്നിവരാണ് അറസ്റ്റിലായതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ത്രിവിക്രം വര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ധന കുടുംബങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നഗരത്തിലെ തിരുമല ഹോസ്പിറ്റലിലാണ് വൃക്ക ഓപ്പറേഷനുകള്‍ നടത്തിയിരുന്നത്. വിനയ് കുമാര്‍, വസുപ്പളളി ശ്രീനിവാസ റാവു എന്നിവര്‍ക്ക് അടുത്തിടെ നടത്തിയ ശസ്ത്രക്രിയകളെ കുറിച്ച് നടത്തിയ അന്വേഷണമാണ് റാക്കറ്റിലെത്തിയത്.
ഏജന്റ് വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന് ആരോപിച്ച് വിശാഖപട്ടണത്തെ വാംബയ് കോളനയിലെ വിനയ് കുമാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഒരു കിഡ്‌നി നല്‍കുന്നതിന് എട്ടര ലക്ഷം രൂപയാണ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം രണ്ടര ലക്ഷം രൂപ മാത്രമേ നല്‍കിയുള്ളൂവെന്നുമാണ് ഇയാള്‍ പരാതി നല്‍കിയത്.
പോലീസ് അന്വേഷണത്തില്‍ രണ്ട് ഡോക്ടര്‍മാരാണ് പ്രധാനമായും കിഡ്‌നി വ്യാപാരത്തിലുള്ളതെന്ന് കണ്ടെത്തി. പിടിയിലാകാനുള്ള രണ്ടാമത്തെ ഡോക്ടര്‍ നര്‍ല വെങ്കടേശ്വര റാവു നേരത്തെ കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് ജയിലിലായ ആളാണെന്നും പോലീസ് പറഞ്ഞു. വൃക്ക മാറ്റല്‍ ശസ്ത്രക്രിയ നടന്ന തിരുമല ഹോസ്പിറ്റല്‍ പോലീസ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. ആവശ്യമായ അനുമതികള്‍ നേടാതെ പ്രവര്‍ത്തിച്ചിരുന്ന ഹോസ്പിറ്റലിനെതിരെ കേസെടുത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)