Sorry, you need to enable JavaScript to visit this website.

മുപ്പതാം വയസ്സില്‍ തുടങ്ങിയ പരിശ്രമം;  അമ്മയായതിനെക്കുറിച്ച് പ്രിയങ്ക മനസ്സ് തുറന്നു 

ലോസ് ഏഞ്ചല്‍സ്- സിനിമാസ്വാദരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും നടിക്ക് ആരാധകരുണ്ട്. പ്രശസ്ത പോപ് ഗായകന്‍ നിക് ജൊനാസിനെയാണ് താരം വിവാഹം കഴിച്ചത്. 2017ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ വച്ചു കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് താരദമ്പതികള്‍ക്ക് ഒരു മകള്‍ പിറന്നത്. മാല്‍തി മേരി എന്നാണ് കുട്ടിയുടെ പേര്.  പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'സിറ്റാഡലി'ല്‍ എന്ന സീരിസ് ഏപ്രില്‍ 28നാണ് ആമസോണ്‍ പ്രൈംമില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. മികച്ച അഭിപ്രായമാണ് ഈ സീരിസിന് ലഭിക്കുന്നത്.
ഇതിനിടെ അണ്‍റാപ്പ്ഡ് എന്ന പോഡ്കാസ്റ്റിലൂടെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പ്രിയങ്ക. 39ാം വയസ്സില്‍ താന്‍ അമ്മയായത് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് എന്നും അതിനായി വര്‍ഷങ്ങള്‍ക്ക് മുന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും നടി പറഞ്ഞു. വാടകഗര്‍ഭത്തിലൂടെ അമ്മയാകാനായി 30ാം വയസ്സില്‍ അണ്ഡം ശീതികരിച്ചുവെച്ചു. അതിന്റെ ഓരോ ഘട്ടത്തിലും താന്‍ മാനസികമായും ശാരീരികമായും ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് എഗ് ഫ്രീസിംഗ് ചെയ്യുന്നത്. തന്റെ കരിയറിനേയും ജോലിയെയും ഈ കാര്യങ്ങള്‍ മോശമായി ബാധിക്കാതിരിക്കാന്‍ താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും നടി പറഞ്ഞു. 
അണ്ഡം ശീതികരിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വളരെ പ്രയാസമുള്ളതായിരുന്നു. ഒരു മാസത്തോളം ഇന്‍ജെക്ഷനുകള്‍ എടുക്കേണ്ടി വന്നു. അതിന്റെ ഭാഗമായി ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങള്‍ മാനസികമായി തന്നെ വല്ലാതെ ബാധിച്ചിരുന്നു. എന്നിരുന്നാലും ജോലി ചെയ്യുന്ന സ്ത്രീകള്‍, സിംഗിളായ സ്ത്രീകള്‍, കുട്ടികള്‍ വേണമെന്ന് ഉറപ്പില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് അണ്ഡം ശീതികരണം മികച്ചൊരു അവസരമാണെന്ന് പ്രിയങ്ക വ്യക്തമാക്കി. തനിക്ക് ഇത്തരമൊരു തോന്നല്‍ വന്നപ്പോള്‍ തന്നെ പലരുമായും ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഡോക്ടറായ തന്റെ അമ്മയും മറ്റൊരു സുഹൃത്തും ഇതേക്കുറിച്ച് വിശദമായ വ്യക്തത നല്‍കിയെന്നും പ്രിയങ്ക പറഞ്ഞു. അതില്‍ പിന്നെയാണ് തന്റെ ആശങ്കകള്‍ ഒഴിഞ്ഞതെന്നും എന്റെ കുഞ്ഞിന് പിതാവാകണമെന്ന് കരുതുന്ന ഒരാളെ എപ്പോ കണ്ടെത്താന്‍ കഴിയും എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്തരം ഒരു കാര്യം ആലോചിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
2022 ജനുവരി 15നാണ് ആരാധകരുടെ  താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇവര്‍ ആരാധകര്‍ക്കൊപ്പം പങ്കുവെക്കാറുണ്ട്. മകള്‍ പിറന്നതിന് ശേഷം കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പങ്കിട്ടു. എന്നാല്‍ ആദ്യനാളുകളിലൊന്നും മുഖം വെളിപ്പെടുത്തിയിരുന്നില്ല. മകള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയായ ശേഷമാണ് മുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ചത്. നിക്ക് ജൊനാസിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അത്. മാസം പൂര്‍ത്തിയാകാതെ ജനിച്ച മാല്‍തി മൂന്നു മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്നുവെന്നും പ്രിയങ്ക ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ താന്‍ ടൈപ്പ് 1 ഡയബറ്റിക്ക് രോഗിയാണെന്ന് നിക്ക് ജൊനാസ് വെളിപ്പെടുത്തിയിരുന്നു.
തനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. അത്രയും ചെറുപ്രായത്തില്‍ പ്രമേഹം പിടിപെടുകയെന്നത് അപൂര്‍വ്വമാണ്. പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അതിനെ നിയന്ത്രിച്ചുനിര്‍ത്തുകയല്ലാതെ പരിപൂര്‍ണമായി അതില്‍ നിന്ന് മോചനം സാധ്യമല്ല. കഴിഞ്ഞ കുറച്ചു വര്‍ഷമായി നിക്ക് പ്രമേഹവുമായി പോരാടുകയാണ്. തന്റെ സഹോദരങ്ങള്‍ക്കൊപ്പം പരിപാടികള്‍ ചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍ വയറു വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് നിക്കിന് ടൈപ്പ്-1 പ്രമേഹമാണെന്ന് സ്ഥിതീകരിക്കുന്നത്. ആ പ്രായത്തില്‍ അങ്ങനെയൊരു കാര്യം കേട്ടപ്പോള്‍ താന്‍ ശരിക്കും തകര്‍ന്നു പോയെന്നും ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നും നിറയെ മ്യൂസിക് ഷോകള്‍ ചെയ്യണമെന്നുമുള്ള തന്റെ സ്വപ്നങ്ങള്‍ക്ക് അന്ത്യമാവുകയാണോ എന്നു ഭയന്നുനെന്നും നിക്ക് കുറിച്ചു. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്ത തന്റെ മനസ്സ് അതിനെയെല്ലാം അതിജീവിച്ചുവെന്നും താരം പറഞ്ഞു. 
 

Latest News