പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചി- വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ബസ് തൊഴിലാളിയുമായിരുന്ന യുവാവിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. എടത്തല ജി സി ഡി എ കോളനിക്ക് സമീപം കാനത്തില്‍ വീട്ടില്‍ ശരത്ത് (28) ആണ് അറസ്റ്റിലായത്. 

ബസ് തൊഴിലാളിയായിരുന്നപ്പോള്‍ പരിചയപ്പെട്ട 15 വയസുള്ള വിദ്യാര്‍ഥിനിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നത്. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സ്വയം ചാകുമെന്നും പെണ്‍കുട്ടിയാണ് അതിനുത്തരവാദിയെന്ന് ആളുകളെ അറിയിക്കുമെന്നുമാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചായിരുന്നു പീഡനം.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയും തുടര്‍ന്ന് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കൗണ്‍സിലുകളുടെയാണ് പീഡനം പുറത്തറിയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തില്‍ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. തൃക്കാക്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജസ്റ്റിന്‍, റോയി കെ. പുന്നൂസ്, ഗിരീഷ് കുമാര്‍, എ. എസ്. ഐ അമ്പിളി, എസ്. സി. പി. ഒ രഞ്ജിത്ത്, രജിത എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest News