ന്യൂദൽഹി- സുഹൃത്തിന്റെ ഭാര്യ കൊല്ലപ്പെട്ട കേസിൽ സൈനിക മേജറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷെയിൽസ ദ്വിവേദി എന്ന മുപ്പതുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് മേജർ നിഖിൽ ഹൻഡ എന്നയാളെ കസ്റ്റഡിയിലെടുത്തത് സുഹൃത്തും മറ്റൊരു ആര്‍മി ഓഫീസറുമായ ദ്വിവേദിയുടെ ഭാര്യയാണ് ഷെയില്‍സ ദ്വിവേദി. ഇന്നലെയാണ് ഷെയിൽസ ദ്വിവേദിയെ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ ദൽഹിയിലെ ആർമി ബെയ്‌സ് ഹോസ്പിറ്റലിൽനിന്ന് ഫിസിയോതെറപ്പി സെഷനിൽ പങ്കെടുത്ത ശേഷം ഇറങ്ങിയ ഇവരെ അരമണിക്കൂറിന് ശേഷം റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷെയിൽസ ദ്വിവേദി ഹോസ്പിറ്റലിൽനിന്ന് മറ്റൊരു കാറിൽ പുറത്തുപോയതായി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണത്തിലാണ് നിഖിൽ ഹൻഡയുടെ ഹോണ്ട കാറിലാണ് ഇവർ പോയത് എന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷത്തിൽ നിഖിൽ ഹൺഡയെ പിടികൂടുകുയും ചെയ്തു. മീററ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്. നാഗാലന്റിലെ ദിമപൂരിലായിരുന്നു ഇയാളുടെ പോസ്റ്റിംഗ്. മേജർ നിഖിൽ ഹൺഡയും മേജർ ദ്വിവേദിയും ഷെയിൽസ ദ്വിവേദിയും രണ്ടു മാസം മുമ്പാണ് നാഗാലന്റിൽ വെച്ച് കണ്ടുമുട്ടിയത്. ദ്വിവേദി ദൽഹിയിലേക്ക് സ്ഥലംമാറ്റമായതോടെ ഭാര്യ ഷെയിൽസ ദ്വിവേദിയും ദൽഹിയിലേക്ക് വരികയായിരുന്നു. ശനിയാഴ്ച്ച ഷെയിൽസ ദ്വിവേദിയെ കാണാനാണ് മേജർ നിഖിൽ ദൽഹിയിലെത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. ഫിസിയോതെറപ്പി സെന്ററിൽനിന്ന് ഷെയിൽസ ദ്വിവേദിയെ കൂട്ടിയ ശേഷം കാറിൽ വരുന്നതിനിടെ ഇവർ കാറിൽനിന്ന് ചാടിയതാകാമെന്നാണ് പോലീസ് പറയുന്നത്.