യു.എ.ഇ സ്വദേശിവത്കരണം, സമയപരിധി ജൂണ്‍ 30 വരെ മാത്രം

അബുദാബി- നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ മുതല്‍ പിഴ ഈടാക്കുമെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം നടപ്പാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം ജൂണ്‍ 30 നകം സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്. 2022 ല്‍ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ശതമാനംകൂടി സ്വദേശികളെ നിയമിക്കാനാണ് നിര്‍ദേശം. ജൂണ്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനു ശേഷം നടപ്പാക്കിയിട്ടില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.
നിയമം ലംഘിച്ചാല്‍ ഓരോ സ്വദേശിക്കും മാസത്തില്‍ 7000 ദിര്‍ഹം വീതം 6 മാസത്തിന് 42,000 ദിര്‍ഹം പിഴ ഈടാക്കും. നിയമ ലംഘകര്‍ക്കുള്ള പിഴ വര്‍ഷത്തില്‍ 1000 ദിര്‍ഹം വീതം വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News