Sorry, you need to enable JavaScript to visit this website.

നാട്ടില്‍നിന്ന് പോലീസ് ബന്ധപ്പെട്ടു, വിവരങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് മതംമാറിയ ആതിര

ജിദ്ദ-തെറ്റായ പ്രചാരണംകൊണ്ടും പരാതികൊണ്ടും ഉണ്ടായ സംശയത്തിന്റെ പേരില്‍ നാട്ടില്‍നിന്ന് പോലിസ് ബന്ധപ്പെട്ടിരുന്നുവെന്ന്
മതംമാറിയതിനെ തുടര്‍ന്ന് വ്യക്തിഹത്യക്കിരയായ ആതിര എന്ന ആയിഷ പറഞ്ഞു. പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് അതു ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ സൗദിയിലായതിനാല്‍ യാഥാര്‍ഥ്യങ്ങള്‍ നയതന്ത്രാലയത്തെ അറിയിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താമസിയാതെ ഒരു അഫിഡവിറ്റ് നല്‍കുമെന്നും അവര്‍ പറഞ്ഞു. തന്റെ  മതം  മാറ്റം  സംബന്ധിച്ചു  ചില ഓണ്‍ലൈന്‍  മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകളാണെന്ന് ജിദ്ദ അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ എക്‌റേ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന   ആതിര  മോഹന്‍  വ്യക്തമാക്കി. മതപരിവര്‍ത്തനത്തില്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. മതം മാറ്റത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം തന്റെതു മാത്രമാണെന്ന് അവര്‍ വിശദീകരിച്ചു.
വിവാഹ ശേഷം നാലു വര്‍ഷത്തോളം അബഹയില്‍ ജോലി ചെയ്തിരുന്നു. അന്നും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയുണ്ടായിരിന്നില്ല. അതിനു ശേഷം നാട്ടില്‍ പോയി രണ്ടു വര്‍ഷം മുന്‍പാണ് അല്‍മാസില്‍ ജോലിക്കു ചേര്‍ന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും നല്ല സഹകരണമാണ് ലഭിച്ചു വരുന്നത്. ഏതെങ്കിലും ഏജന്‍സിയുടെ തട്ടിപ്പിനിരയായി ജിദ്ദയിലെത്തയതല്ലെന്നും അവര്‍ പറഞ്ഞു.
മലയാളത്തിലെ    ചില  ഓണ്‍ലൈന്‍ ചാനലുകളുമാണ് ആതിര  ലൗ  ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടു പോവുകയാണെന്നും  മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു  വാസ്തവവും ഇല്ല.
തന്റെ മുന്‍ ഭര്‍ത്താവ് ബെന്നി ആന്റണി പോലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി  ശരിയല്ല. 2013 ല്‍ പ്രേമ വിവാഹം നടത്തിയെങ്കിലും ഇയാള്‍ നിരന്തരമായി  എന്നെ   ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്നു നിരന്തരം  മര്‍ദിക്കുമായിരുന്നു.
ജിദ്ദയില്‍ എത്തിയെങ്കിലും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ആന്റണിക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തിനും മറ്റു അനാവശ്യ  കാര്യങ്ങള്‍ക്കും ഈ പണം  ധൂര്‍ത്തടിക്കുകയായിരുന്നു ഇയാള്‍. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ തയ്യാറായില്ല. അതിനാല്‍  കഴിഞ്ഞ  നാല് വര്‍ഷമായി ഞങ്ങള്‍  തമ്മില്‍  നല്ല ബന്ധത്തില്‍ അല്ല.
രണ്ടു വര്‍ഷത്തില്‍  ഏറെയായി ഞങ്ങള്‍  തമ്മില്‍ യാതൊരു  ബന്ധവുമില്ല. എട്ടു വയസായ മകനെ അയാള്‍ വിട്ടു തരാത്തതാണ്. ഞാന്‍  വേണ്ടെന്ന്  വെച്ചതല്ല. ഞാന്‍  വിവാഹ മോചനത്തിന് നോട്ടീസ് അയച്ചിട്ട് കുറേയായി. നിയമ നടപടികള്‍  നടന്നു  വരികയാണ്.
ധൂര്‍ത്തടിക്കാന്‍ പണം  കിട്ടാത്തതിനാല്‍ അയാള്‍ പല  വഴിക്കും  എന്നെ  പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി  ഉപയോഗിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലും ഇസ്ലാമിനോട് തോന്നിയ താല്‍പര്യത്താലുമാണ് ഞാന്‍  മതം  മാറാന്‍ തീരുമാനിച്ചത്. ഇതില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റ അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമൊ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാല്‍ ചില  സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്.   ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് ബെന്നി പറഞ്ഞത്  മുഴുവന്‍  നൂറു ശതമാനം നുണയാണ്. താന്‍ മയക്ക് മരുന്ന്  ഉപയോഗിക്കുന്നു എന്നും മറ്റും പ്രചരിപ്പിച്ചു തന്നെ  കരിവാരി തേക്കാന്‍ മുന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണ്. താന്‍  ഇതുവരെ  വേറെ വിവാഹം  കഴിച്ചിട്ടില്ല. ഇനി കഴിക്കുന്നത് തന്റെ  ഇഷ്ടമാണ്.  ഭാവി  കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല.   ധാരാളം  ചാരിറ്റി  പ്രവര്‍ത്തനങ്ങളും  മറ്റും നടത്തുന്ന ആശുപത്രി  മാനേജ്‌മെന്റിനെക്കുറിച്ച് വളരെ  മോശമായാണ് ഇവര്‍  ദുഷ്രചാരണം നടത്തുന്നത്.  സിറിയയിലോ യമനിലോ  ഒന്നും  പോകാന്‍  ഉദ്ദേശമില്ല. ഭര്‍ത്താവിന്റെ  പീഡനം  സഹിക്ക  വയ്യാതെയാണ്  ബന്ധം  ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ജോലി ചെയ്യുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും  ബെന്നിയും കൂട്ടരും ആശുപത്രിക്ക്  നേരെ തിരിഞ്ഞിരിക്കുകയാണ്.  പോലീസില്‍ കൊടുത്ത പരാതി   അപ്രകാരമാണ്.  ആശുപത്രി അധികൃതര്‍ തന്റെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു, ദുരുപയോഗം ചെയ്തു തുടങ്ങിയ  നുണകള്‍ പരാതിയില്‍ ബെന്നി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇവയെല്ലാം  പൂര്‍ണമായി  തെറ്റാണെന്നും അതു  നിഷേധിക്കുന്നതായും അവര്‍ പറഞ്ഞു.

 

Latest News