VIDEO സത്യം പറഞ്ഞതിന് നല്‍കേണ്ടി വന്ന വില; വീട് ഒഴിഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഈ വീട് കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യന്‍ ജനതയാണ് തനിക്ക് നല്‍കിയത്. അവരോട് നന്ദി പറയുന്നു. ഇപ്പോള്‍ സത്യം പറഞ്ഞതിന്റെ വിലയാണ് നല്‍കുന്നത്. സത്യം പറയുന്നതിനായി എന്തു വില നല്‍കാനും ഞാന്‍ തയാറാണ്- ഔദ്യോഗിക വസതി ഒഴിഞ്ഞു കൊണ്ട് രാഹുല്‍ ഗാന്ധി.

ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനാലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സെന്‍ട്രല്‍ ദല്‍ഹിയിലെ ഔദ്യോഗിക വസതി 12 തുഗ്ലക് ലെയ്ന്‍ ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാവിലെ മുതല്‍ രണ്ടുതവണ വസതിയില്‍ എത്തിയിരുന്നു.
വൈകിട്ട് മൂന്നു മണിയോടെയാണ് രാഹുല്‍ ഗാന്ധി താക്കോല്‍ കൈമാറിയത്. വസതിയില്‍ നിന്ന് സാധനങ്ങള്‍ കയറ്റിയ ട്രക്കുകള്‍ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സെന്‍ട്രല്‍ ദല്‍ഹിയിലെ 10 ജന്‍പഥിലുള്ള മാതാവ് സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്കാണ് രാഹുല്‍ മാറുന്നത്.

2005 മുതല്‍ രാഹുല്‍ താമസിച്ചിരുന്നു 12 തുഗ്ലക്ക് ലെയ്ന്‍ ബംഗ്ലാവ് ഏപ്രില്‍ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സി.ആര്‍.പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് കത്തയച്ചിരുന്നു. 2019ലെ മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്‌ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചത്. അയോഗ്യനാക്കപ്പെട്ട ഒരു എംപിക്ക് സര്‍ക്കാര്‍ വസതിക്ക് അര്‍ഹതയില്ല. മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം രാഹുലിന്റെ ആവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു.

 

 

Latest News