ന്യൂദല്‍ഹി-സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തില്‍ 300 ലേറെ പേര്‍ കൊല്ലപ്പെട്ട സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷാ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. സംഭവവികാസങ്ങള്‍ നിരന്തരം നിരീക്ഷിക്കാനും സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷ തുടര്‍ച്ചയായി വിലയിരുത്താനും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാനും പ്രധാനമന്ത്രി മോഡി ഉദ്യോഗസ്ഥര്‍ക്ക്് നിര്‍ദേശം നല്‍കി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിയും ബദല്‍ മാര്‍ഗങ്ങളുടെ പ്രായോഗികതയും കണക്കിലെടുത്ത് ഒഴിപ്പിക്കല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
സുഡാനിലെ ഏറ്റവും പുതിയ സംഭവങ്ങള്‍ പരിശോധിച്ച മോഡി അവിടെ ചിതറിക്കിടക്കുന്ന മൂവായിരത്തോളം ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ഉണര്‍ത്തി.
ഇന്ത്യക്കാരന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സുഡാനില്‍ കഴിഞ്ഞയാഴ്ചയാണ് മലയാളി വെടിയേറ്റ് മരിച്ചത്.
മേഖലയിലെ അയല്‍രാജ്യങ്ങളുമായും ശക്തമായ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ സുഡാനിലെ ഇന്ത്യന്‍ അംബാസഡര്‍ ബി.എസ് മുബാറക്കും ഈജിപ്തില്‍ നിന്നും റിയാദില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.
എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ എന്നിവരും സംബന്ധിച്ചു.
ഉന്നതതല യോഗത്തില്‍ വിദേശ മന്ത്രാലയത്തില്‍ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് സെക്രട്ടറി ഡോ ഔസാഫ് സഈദും പങ്കെടുത്തു.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാര്‍ സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 350 ഓളം പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)