റെസ്റ്റോറന്റിലെ ബഹളം ശല്യമായി; ഷാര്‍ജയിലെ വീട്ടമ്മ അമീറിനെ വിളിച്ചു

ഷാര്‍ജ- റസ്‌റ്റോറന്റിലെ ബഹളം കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്ന വീട്ടമ്മയുടെ പരാതി പരിശോധിച്ച് ഉടന്‍ പരിഹാരം കാണാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. അല്‍ഖാനിലെ ഒരു റസ്‌റ്റോറന്റിനെതിരെ ആയിരുന്നു വനിതയുടെ പരാതി.
കുടുംബ സമേതം എല്ലാവര്‍ക്കും താമസിക്കാന്‍ പറ്റുന്ന കുടുംബ സൗഹൃദ എമിറേറ്റായിരിക്കും ഷാര്‍ജയെന്ന് ശെയ്ഖ് സുല്‍ത്താന്‍ പറഞ്ഞു. ഇത്തരം ശബ്ദകോലാഹലങ്ങള്‍ വനിതകള്‍ക്ക് ഇനിയും ശല്യമാകില്ലെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കിരീടാവകാശയും ഷര്‍ജ ഉപ ഭരണാധികാരിയുമായ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഷാര്‍ജ ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം എല്ലാ പൗരന്മാരുടേയും സൗകര്യാര്‍ഥം നടപടികള്‍ കൈക്കൊള്ളുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ തഹ്ബത്ത് സലീം അല്‍ തരീഫി പറഞ്ഞു.

Latest News