ഉയിഗൂറുകാരുടെ ആത്മാഭിമാനം ചോദ്യം ചെയത് പള്ളിയില്‍ നൃത്തം; ചൈനക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങളില്‍ വിവാദമായി സിന്‍ജിയാങ്ങിലെ രണ്ടാമത്തെ വലിയ പള്ളിയില്‍ ചിത്രീകരിച്ച ചൈനീസ് ടൂറിസം പരസ്യം. പള്ളിയുടെ പ്രാര്‍ത്ഥനാ ഹാളില്‍ മധ്യകാല ബുദ്ധമത ദൃശ്യമാണ് പരസ്യത്തിനുവേണ്ടി ചിത്രീകരിച്ചത്. ചൈനീസ് ടൂറിസം പരസ്യം ഉയിഗൂര്‍ പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കി.
വിശുദ്ധ റമദാനില്‍ ഇത് വലിയ പ്രകോപനമാണെന്നും പള്ളികളില്‍ പ്രാര്‍ത്ഥനയും നോമ്പുതുറയും നടത്തേണ്ട സമയമാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.  
'വിമന്‍സ് കിംഗ്ഡം' എന്ന സാങ്കല്‍പ്പിക രാഷ്ട്രത്തിലെ നര്‍ത്തകിയായി ഉയിഗൂര്‍ സ്ത്രീയെ അവതരിപ്പിക്കുന്നതാണ് പ്രാദേശിക പ്രചരണ ഓഫീസ് പുറത്തുവിട്ട പ്രൊമോഷണല്‍ വീഡിയോ. കുച്ചാര്‍ വലിയ പള്ളിയിലാണ് നൃത്തം ചിത്രീകരിച്ചത്.
ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനിലാണ്  വീഡിയോ ആദ്യം പ്രചരിച്ചത്.  ഉയിഗൂര്‍ മുസ്ലിംകളുടേയും തുര്‍ക്കിക്കാരുടെയും ആസ്ഥാനമായ സിന്‍ജിയാംഗിലേക്ക്  ഹാന്‍ ചൈനക്കാരെ ആകര്‍ഷിക്കുന്നതിനുള്ളതാണ് ടൂറിസം വീഡിയോ.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിന്‍ജിയാങ്ങിലേക്ക് 35.2 ദശലക്ഷം സന്ദര്‍ശകരെത്തിയെന്നാണ് കണക്ക്. ഇത് ടൂറിസം വരുമാനത്തില്‍ 2.5 ബില്യണ്‍ യുവാന്‍ ലഭ്യമാക്കിയെന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനവാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ തങ്ങളുടെ മതത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കുന്നതിനുള്ള  വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഉയിഗൂര്‍ മുസ്ലിംകള്‍ പറയുന്നു.  
ചൈനിസ് പുനരധിവാസ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട ഉയ്ഗൂര്‍ ആക്ടിവിസ്റ്റ് സുമ്രെത് ദാവൂത്താണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പിന്നീട് ഇത് ഡൗയിനില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

 

Latest News