ദുബായ് - ദേരയില്‍ കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 16 പേരുടെ ദുഃഖിതരായ ബന്ധുക്കളും സുഹൃത്തുക്കളും ദുരന്തമുണ്ടാക്കിയ ആഘാതത്തില്‍നിന്ന് മുക്തരല്ല.
ശനിയാഴ്ച ഉച്ചക്ക് അല്‍ ഖലീജ് സ്ട്രീറ്റില്‍ റെസ്‌റ്റോറന്റുകളും തയ്യല്‍ക്കടകളും നിറഞ്ഞ താമസ കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് മലയാളി ദമ്പതികളും തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ നാല് ഇന്ത്യക്കാരാണ് മരിച്ചത്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും മരിച്ചതായി ബന്ധുക്കളും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.
തമിഴ്‌നാട്ടുകാരനായ കെട്ടിട വാച്ചര്‍ ഗുഡു സാലിയക്കുണ്ടു (48) കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ താമസക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സലിംഗ ഗുഡു പറഞ്ഞു. 'അദ്ദേഹം എന്റെ ഇളയ സഹോദരന്‍ മാത്രമല്ല, എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്,' സലിംഗ പറഞ്ഞു.
ആളുകളെ സഹായിക്കാന്‍ പോകുന്നതില്‍നിന്ന് അവനെ തടയാന്‍ ഞാന്‍ ശ്രമിച്ചതാണ്. പക്ഷെ അതു കേള്‍ക്കാതെ അവന്‍ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞു. ഒരിക്കലും തിരിച്ചുവരാത്ത പോക്കായിരിക്കും അതെന്ന് ഞാന്‍ കരുതിയില്ല.
'തീ.. തീ.. എന്ന നിലവിളി കേട്ട് എംബ്രോയിഡറി ജോലിക്കാരനായ ഗുഡു താന്‍ താമസിക്കുന്ന അയല്‍ കെട്ടിടത്തില്‍നിന്ന് ഓടിയെത്തുകയായിരുന്നു. 'കനത്ത പുകയാണ് ഉയര്‍ന്നത്. വലിയ സ്‌ഫോടനവും കേട്ടു- 55 കാരനായ അദ്ദേഹം പറഞ്ഞു. 'ചില അപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് തീയും പുകയും പരക്കുന്നുണ്ടായിരുന്നു. 'ഞാന്‍ വളരെ ഭയപ്പെട്ടു, കാരണം അത് എന്റെ സഹോദരന്‍ ജോലി ചെയ്യുന്ന കെട്ടിടമാണ്. അവന്‍ അവരെ സഹായിക്കാന്‍ കയറി, പിന്നീടൊരിക്കലും താഴേക്ക് വന്നില്ല.'
കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് ഒരു താമസക്കാരന്‍ പറഞ്ഞപ്പോള്‍ തന്റെ സഹോദരന്‍ ഓടിയെത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മുറിക്കുള്ളിലെ അഗ്‌നിശമന ഉപകരണവുമായി അദ്ദേഹം ഓടിയെത്തി. പോകരുതെന്ന് അവന്റെ സുഹൃത്തുക്കള്‍ അവനോട് പറഞ്ഞു. ഞാന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അവനെ കയറാന്‍ അനുവദിക്കില്ലായിരുന്നു. എല്ലായിടത്തും പുക പരന്നിരുന്നു, ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.






