തൊടുപുഴ- അമ്പരപ്പിച്ച സംഭവ വികാസങ്ങൾക്കൊടുവിൽ നഗരസഭ ചെയർപേഴ്സണായി നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ കോൺഗ്രസുകാരനായ വൈസ് ചെയർമാൻ ടി.കെ സുധാകരൻ നായരുടെ വോട്ട് അസാധുവായതാണ് സി.പി. എം അംഗമായ മിനിയുടെ അപ്രതീക്ഷിത വിജയത്തിന് വഴിവെച്ചത്. ഒരു വോട്ട് അസാധുവായതോടെ യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. ജെസി ആന്റണിക്ക് ലഭിക്കേണ്ട 14 വോട്ടിൽനിന്നു ഒന്നു കുറഞ്ഞ് 13 ആയി. 13 അംഗങ്ങളുളള എൽ.ഡി.എഫിനും ഇതേ വോട്ട് ലഭിച്ചതോടെ നടന്ന നറുക്കെടുപ്പിൽ മിനി മധുവിനെ ഭാഗ്യം തുണച്ചു. ഇതോടെ 18 വർഷത്തിന് ശേഷം എൽ.ഡി.എഫ് നഗരസഭാ ചെയർമാൻ പദവി തിരിച്ചുപിടിച്ചു. എട്ട് അംഗങ്ങളുളള ബി.ജെ.പി രണ്ടാം ഘട്ടത്തിൽ വോട്ട് അസാധുവാക്കി. അട്ടിമറി നടന്നതിന് പിന്നാലെ ടി.കെ സുധാകരൻ നായർ വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തു.
യു.ഡി.എഫ് ധാരണപ്രകാരം സഫിയ ജബ്ബാർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇന്നലെ രാവിലെ 11 മണിയോടെ വരണാധികാരി ഇടുക്കി ആർ.ഡി.ഒ എം.പി വിനോദിന്റെ അധ്യക്ഷതയിലാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പുറമെ ബി.ജെ.പി യുടെ ബിന്ദു പദ്മകുമാറും പത്രിക നൽകിയതോടെയാണ് രണ്ടു ഘട്ടമായി വോട്ടെടുപ്പ് വേണ്ടിവന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ മിനി മധുവിന് 13, ജെസി ആന്റണിക്ക് 14, ബിന്ദു പത്മകുമാറിന് എട്ട് എന്നിങ്ങനെ വോട്ടുകൾ ലഭിച്ചു. തുടർന്ന് ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ രണ്ടാം ഘട്ട വോട്ടിംഗ് നടന്നു. ഇതിലാണ് യു.ഡി.എഫിനെ ഞെട്ടിച്ച് സുധാകരൻ നായരുടെ വോട്ട് പാഴായതും ചെയർപേഴ്സൺ സ്ഥാനം എൽ.ഡി.എഫ് നേടിയെടുത്തതും. 1.10 ന് നറുക്കെടുപ്പ് നടക്കുകയും തുടർന്ന് മിനി മധു വിജയിച്ചതായി ആർ.ഡി.ഒ പ്രഖ്യാപിക്കുകയുമായിരുന്നു. ആർ.ഡി.ഒ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മിനി മധു അധികാരമേറ്റു. അപ്രതീക്ഷിത വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് നഗരത്തിൽ പ്രകടനം നടത്തി. 25 ാം വാർഡായ ഒളമറ്റത്തെയാണ് മിനി മധു പ്രതിനിധീകരിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിൽ കൃത്യമായി വോട്ടു ചെയ്ത സുധാകരൻ നായരുടെ വോട്ട് രണ്ടാം ഘട്ടത്തിൽ അസാധുവായതിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പറ്റിയ പിഴവാണിതെന്നാണ് സുധാകരൻ നായരുടെ നിലപാട്. അതേസമയം യു.ഡി.എഫ് സംശയത്തോടെ വീക്ഷിച്ചിരുന്ന കോൺഗ്രസ് വിമതൻ ഷാഹുൽ ഹമീദിന്റെ വോട്ട് ജെസി ആന്റണിക്ക് ലഭിക്കുകയും ചെയ്തു.വൈസ് ചെയർമാന്റെ വോട്ട് അസാധു