Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പകൽക്കൊള്ള; കൈ മലർത്തി ബാങ്കുകൾ, തീ തിന്ന് നിരവധി കുടുംബങ്ങൾ

കോഴിക്കോട് - ഡിജിറ്റൽ പണമിടപാടിൽ കൈ പൊള്ളിയവർ പെരുകുന്നു. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്കാണ് ദുരനുഭവം. ഡിജിറ്റൽ ബാങ്കിംഗ് സംവിധാനത്തിലൂടെ പണമിടപാട് നടത്തിയ നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടത്. 
 സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ഡസൻ കണക്കിന് അക്കൗണ്ടാണ് അക്കൗണ്ട് ഉടമകളുടേതല്ലാത്ത കാരണത്താൽ ബാങ്കുകൾ മരവിപ്പിച്ചത്. ഇതിൽ ഫെഡറൽ ബാങ്ക്, എസ്.ബി.ഐ അക്കൗണ്ട് ഉടമകളാണ് പരാതിയുമായി കൂടുതലും രംഗത്തെത്തിയിട്ടുള്ളത്.
 വസ്തുക്കൾ വാങ്ങിയതിനോ, സേവനത്തിനോ, വായ്പയായോ മറ്റോ സ്വീകരിച്ച പണം, അയച്ച വ്യക്തിയുടെ സാമ്പത്തിക സ്രോതസ്സ് ചൂണ്ടിക്കാട്ടിയും വിവിധ സൈബർ കേസുകളുടെയും മറ്റും പേരു പറഞ്ഞാണ് നിരപരാധികളായ അക്കൗണ്ട് ഉടമകൾ വട്ടം കറങ്ങുന്നത്. പണം തന്ന/അയച്ച ആളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് കേസുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് നിരപരാധികളുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിക്കുന്നത്. ഇക്കാര്യം ബാങ്ക് അധികൃതർ നേരത്തെ അറിയിക്കുന്നില്ലെന്നു മാത്രമല്ല, പരാതിയുമായി പോയാൽ പോലും കൃത്യമായ വിശദീകരണം നൽകാനാവാതെ കൈമലർത്തുന്ന സ്ഥിതിയാണെന്ന് അനുഭവസ്ഥർ പറയുന്നു.
 ഇതിനെ നിയമപരമായി നേരിടാനുള്ള വിവരമോ, സാമ്പത്തിക പിൻബലമോ,  കുടുംബ-സാമൂഹ്യപരമായ മാനസികാവസ്ഥയോ ഇല്ലാത്തതിനാൽ പലരുടെയും അവസ്ഥ അതിദയനീയമാണ്. വീട് പണി, മക്കളുടെ കല്യാണം, വിദ്യാഭ്യാസം, ഹോസ്പിറ്റൽ, ബിസ്‌നസ്സ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കും മറ്റുമായി ബാങ്കുകളിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ ഇപ്രകാരം മരവിപ്പിക്കപ്പെട്ടതിനാൽ തീ തിന്നുകയാണ് പല അക്കൗണ്ട് ഉടമകളും.
 മാത്രവുമല്ല, ഇതുമൂലം സ്വന്തം അക്കൗണ്ടിലേക്ക് ഇനി ആരുടെയും പണം വാങ്ങാൻ ധൈര്യം വരാത്തവിധം നിസ്സഹായരാവുകയാണ് ബിസ്‌നസ്സുകാർ ഉൾപ്പെടെയുള്ള അക്കൗണ്ട് ഉടമകൾ. തങ്ങളുടെ അക്കൗണ്ടിൽ കുഴപ്പം പിടിച്ച ആരുടെയെങ്കിലും അക്കൗണ്ടിൽനിന്ന് പണം വന്നാൽ എല്ലാം നിശ്ചലമാവുന്ന സ്ഥിതിയിൽ പലരും ചങ്കിടിപ്പിൽ കഴിയുകയാണ്. ചെറിയ ഇടപാടുകൾ പോലും ഗൂഗ്ൾ പേ മുഖേനയും മറ്റും ആയ ഡിജിറ്റൽ യുഗത്തിൽ പണം അയക്കുന്ന ആളുടെ പശ്ചാത്തലവും മറ്റും ഉറപ്പാക്കി എങ്ങനെ കച്ചവടം ചെയ്യാനാവുമെന്നാണ് വ്യാപാരികളും മറ്റും ചോദിക്കുന്നത്. തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു പകരം ഇരയെ കൂടുതൽ വേട്ടയാടുന്ന സമീപനം അധികൃതർ തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. 
 എന്നാൽ, വിവിധ അക്കൗണ്ട് ഉടമകൾ ഉന്നയിക്കുന്ന പ്രശ്‌നം തീർത്തും ന്യായമാണെന്ന് ബാങ്ക് അധികൃതർ സമ്മതിക്കുമ്പോഴും തട്ടിപ്പിനിരയായവരുടെ പ്രശ്‌നപരിഹാരം നീളുകയാണ്.

(അവസാനിക്കുന്നില്ല... ഇരകളും ബാങ്ക് അധികൃതരും പറയുന്നത്...)
 

Latest News