മക്ക / കോഴിക്കോട് - കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ പ്രവാസിയുടെ മകൻ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു.
കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയും പ്രവാസി സംരംഭകനുമായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാനാണ് (എട്ടു വയസ്സ്) ഉംറ കർമങ്ങൾക്കുശേഷം മരിച്ചത്. ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളില്ലെല്ലാം മിടുക്കനായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് കരിപ്പൂരിൽനിന്ന് പിതാവിനും ഉമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനായി വിശുദ്ധ ഭൂമിയിലേക്ക് പറന്നത്. ഉംറ കർമങ്ങളൊക്കെ കഴിഞ്ഞ് റൂമിലെത്തി കുളിച്ച് സന്തോഷത്തോടെ, മഗ്‌രിബ് നമസ്‌കാരത്തിനായി മാതാപിതാക്കൾക്കൊപ്പം വിശുദ്ധ ഹറമിലേക്ക് നടക്കവെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഖദീജയാണ് മാതാവ്. നിഷാൽ (എടവണ്ണ ജാമിഅ നദ്‌വിയ്യ ബി.എഡ് കോളജ്), വഫ (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി), റഫ (പ്രിലിമിനറി വിദ്യാർത്ഥി, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്), ഹൈഫ (ഏഴാംക്ലാസ്, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ) എന്നിവർ സഹോദരങ്ങളാണ്.