Sorry, you need to enable JavaScript to visit this website.

ഓൺലൈൻ പാർട്ട് ടൈം ജോബ് ചതിക്കെണി, തട്ടിപ്പുകൾ പലവിധം

കൊച്ചി- 'വീട്ടിലിരുന്ന് പാർട്ട്‌ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം'. ഓൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറൽ ജില്ലാസൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. 


പ്രധാനമായും രണ്ടു തരത്തിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഫയൽ അറേഞ്ച്‌മെന്റും, ഉൽപ്പന്നവിൽപ്പനയും. എസ്.എം.എസ് വഴിയോ, സോഷ്യൽ മീഡിയാ പരസ്യം വഴിയോ ആണ് തട്ടിപ്പുസംഘം ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്. അവർ ലിങ്ക് കൊടുത്തിട്ടുണ്ടാകും. ലിങ്കിൽ കയറിയാൽ വാട്‌സ് ആപ്പ് പേജിലാണ് പ്രവേശിക്കുക. കമ്പനി ആധികാരികമാണെന്നറിയിക്കാൻ ചിലരേഖകൾ അയച്ചു തരും. തുടർന്ന് പാൻകാർഡ്, ഫോട്ടോ, ആധാർ കാർഡ് എന്നിവ ആവശ്യപ്പെടും. അത് കൊടുത്തു കഴിഞ്ഞാൽ രജിസ്‌ട്രേഷനായി രണ്ടായിരമോ മൂവായിരമോ അടക്കണം. തുടർന്ന് സംഘം ഒരു ഫയൽ അയച്ചുതരും. അത് വീട്ടിലിരുന്ന് അവർ പറയുന്നതു പോലെ പ്രത്യേക ഫോണ്ടിൽ, ലേ ഔട്ട് ചെയ്ത് പുനർക്രമീകരിച്ച് തിരിച്ചയക്കണം. ഇത് തിരിച്ചയച്ചുകഴിയുമ്പോൾ ശരിയായില്ലെന്നും, കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും, കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും, നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീഷണി സ്വരത്തിൽ മെസേജ് വരും. വൈകാതെ വക്കീൽ നോട്ടീസെന്ന രീതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും വരും. ഇരുപത്തി അയ്യായിരം മുതൽ ഒരു ലക്ഷം വരെയൊക്കെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഒടുവിൽ പലരും ഭയം മൂലം പണം കൊടുത്ത് തടിയൂരുകയാണ് ചെയ്യുന്നത്. ചിലരാകട്ടെ പരാതിയുമായി മുമ്പോട്ടു പോകും.


സൈറ്റിലെ ഉൽപ്പന്നങ്ങൾ വാങ്ങി സൈറ്റ് വഴി വിറ്റ് ലാഭമുണ്ടാക്കിത്തരുന്നതാണ് മറ്റൊരു തട്ടിപ്പ്. ആദ്യം ചെറിയൊരു തുക നിഷേപിക്കാൻ സംഘം ആവശ്യപ്പെടും. സംഘം അവരുടെ ആപ്ലിക്കേഷനിൽ കാണിച്ച ഉൽപ്പന്നങ്ങളിലൊന്ന് തുക ഉപയോഗിച്ച് വാങ്ങാം. എന്നിട്ട് സൈറ്റിൽത്തന്നെ വിൽപ്പനക്ക് വെക്കാം. ഇത് വൻ ലാഭത്തിൽ വിറ്റുപോയെന്നു പറഞ്ഞ് സംഘം കമ്മീഷൻ തുക അക്കൗണ്ടിലിടും. പിന്നീട് വലിയ വലിയ തുകകൾ മുടക്കിക്കും. ഇവ വിറ്റുപോയതിന്റെ ലാഭവും കമ്മീഷനും അറിയിച്ചു കൊണ്ടേയിരിക്കും. തുടർന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കഴിയാതെ വരും. കമ്പനിയുമായി ബന്ധപ്പെടുമ്പോൾ കുറച്ചു കൂടി തുകക്കുള്ള ഉൽപ്പന്നങ്ങൾ വാങ്ങിയാലേ പണം പിൻവലിക്കാൻ കഴിയൂ എന്നറിയിക്കും. അതിൽ വീണ് പിന്നെയും പണം നിക്ഷേപിക്കും. വലിയൊരു സംഖ്യ മുടക്കികഴിയുമ്പോഴേക്കും കമ്പനി തന്നെ അപ്രത്യക്ഷമായിട്ടുണ്ടാകും. ഇങ്ങനെ നിരവധിയാളുകൾക്കാണ് പണം നഷ്ടപെട്ടിട്ടുള്ളത്. ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും, ഒൺലൈനിൽ കാണുന്ന പരസ്യങ്ങൾ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും, ബാങ്ക് ഡീറ്റയിൽസ് ഉൾപ്പടെയുള്ള രേഖകളും കൈമാറിയാൽ സാമ്പത്തിക നഷ്ടമുൾപ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പു നൽകി.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News