കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ്  കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി

ന്യൂദല്‍ഹി-ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധര്‍ നിലവില്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.
ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്‌നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഹാജരാകാന്‍ പോലും കഴിയാത്തത്ര വലുതാണോ ഇയാള്‍ എന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് വിവേക് ??അഗ്‌നിഹോത്രി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്.
ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് വികാസ് മഹാജന്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍  നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഹൈക്കോടതി സംവിധായകനെ കുറ്റവിമുക്തനാക്കിയത്.
2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ ഒരു ട്വീറ്റ് വിവേക് അഗ്‌നിഹോത്രി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്.

Latest News