അഫ്ഗാന്‍ മുന്‍ പ്രഥമ വനിതയെന്ന പേരില്‍ വയോധികനെ കബളിപ്പിച്ചു, നഷ്ടം അഞ്ച് ലക്ഷം രൂപ

മുംബൈ- അഫ്ഗാനിസ്ഥാനിലെ മുന്‍ പ്രഥമ വനിതയെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാരന്‍ 71 കാരനില്‍നിന്ന് അഞ്ച് ലക്ഷം രൂപ കവര്‍ന്നു. ഇന്ത്യയില്‍ 22 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബര്‍ തട്ടിപ്പുവീരന്‍ ഇ-മെയില്‍ വഴി ബന്ധപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി 18നാണ് തനിക്ക് ഇ മെയില്‍ ലഭിച്ചതെന്ന് മുംബൈ അന്ധേരി സ്വദേശിയായ അക്കൗണ്ടന്റ് രമേശ് കുമാര്‍ ഷാ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തട്ടിപ്പ് ബോധ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
ഇന്ത്യയില്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട അയച്ച മെയിലില്‍ അഫ്ഗാന്‍ മുന്‍ പ്രഥമ വനിത റൂല ഗനിയെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും 22 ദശലക്ഷം ഡോളര്‍ രമേശ്കുമാര്‍ ഷായുടെ അക്കൗണ്ടിലേക്ക് അയക്കാമെന്നുമാണ് പറഞ്ഞത്.
25 ശതമാനം രമേശിന് എടുക്കാമെന്നും ബാക്കി തുക ഇന്ത്യയിലെ ലാഭകരമായ ബിസിനസുകളില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു ധാരണ. പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോകളും 22 ദശലക്ഷം ഡോളറിന്റെ ഒരു രശീതിയും തട്ടിപ്പുകാരന്‍ അയച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇന്തോനേഷ്യയിലെ ഒരു ബാങ്കിന്റെ മാനേജിംഗ് ഡയരക്ടര്‍ നല്‍കുമെന്നും അറിയിച്ചു. ഇതിനു പിന്നാലെ അന്താരാഷ്ട്ര നമ്പറില്‍നിന്ന് വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടയാള്‍ റൂല ഗനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ടു. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഇന്തോനേഷ്യന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുണമെന്നും 360 ഡോളര്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കുറച്ചുദിവസങ്ങള്‍ക്കുശേഷം വിദേശ അക്കൗണ്ട് പ്രാദേശിക അക്കൗണ്ടാക്കി മാറ്റാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ട ശേഷം റൂല ഗനിയുടെ പ്രതിനിധിയേയോ റൂലയെയോ ഫോണിലോ മെയിലിലെ കിട്ടായതായതോടെയാണ് വയോധികനായ അക്കൗണ്ടന്റിന് തട്ടിപ്പ് മനസ്സിലായത്. പരാതില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News