Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ കെട്ടിടത്തില്‍ നമസ്‌കാരം; 28 പേര്‍ക്കെതിരെ കലാപത്തിന് കേസ്

ലഖിംപൂര്‍ ഖേരി- ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കാശി റാം പ്രദേശത്ത് സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ച് കടന്ന് നമസ്‌കാരം നിര്‍വഹിച്ചതിന് 28 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്രിമിനല്‍ അതിക്രമത്തിനും കലാപത്തിനുമാണ് കേസെടുത്തത്. സര്‍ക്കാര്‍ സ്ഥലത്ത്  ഉച്ചഭാഷിണി സ്ഥാപിച്ചുവെന്നും നമസ്‌കാരം നിര്‍വഹിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കെട്ടിട സമുച്ചയത്തില്‍ ആളുകള്‍ നമസ്‌കാരം നിര്‍ഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന്  പ്രാദേശിക സംഘ് പരിവാര്‍  പ്രവര്‍ത്തകനായ രാംഗോപാല്‍ പാണ്ഡെ സദര്‍ കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മുഹമ്മദ് ആദില്‍, ജുമ്മന്‍ ഖാന്‍, നിഷാ ഖാന്‍ എന്നിവരെ കൂടാതെ മറ്റ് 25 പേരെയാണ് പോലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത്.  ഐപിസി സെക്ഷന്‍ 447 (ക്രിമിനല്‍ അതിക്രമം), 147 (കലാപം), 298 (മതവികാരം വ്രണപ്പെടുത്തുക) എന്നിവ പ്രകാരമാണ് കേസ്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കാശിറാം കോളനിയില്‍ കുട്ടികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച  വൊക്കേഷണല്‍ സ്‌കൂള്‍ കൈയേറി നമസ്‌കാരം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നാണ് രാംഗോപാല്‍ പാണ്ഡെ പരാതിയില്‍ പറയുന്നത്.
വീഡിയോ ക്ലിപ്പുകള്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കിള്‍ ഓഫീസര്‍ സദര്‍ സന്ദീപ് സിംഗ് പറഞ്ഞു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News