വിജയം കണ്ടത് രാജ്യവ്യാപക അന്വേഷണം, അഭിനന്ദിച്ച് പിണറായി

കോഴിക്കോട്- ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ വളരെ വേഗം പിടികൂടാന്‍ സാധിച്ചത് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജാഗ്രതയും തിരച്ചിലും. പ്രതി ഷാരൂഖ് സെയ്ഫിയെ പിടികൂടുന്നതിന് സഹായകമാകുന്ന സൂചനകള്‍ക്കായി കേരള പോലീസ് രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാര്‍ദ്ദമായി അഭിനന്ദിച്ചു.

അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം  പിടികൂടാന്‍ കഴിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ്  പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും  മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്.

അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഇന്റലിജന്‍സ്,  റയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നു  മുഖ്യമന്ത്രി പറഞ്ഞു.

 

Latest News