ഇടുക്കി-വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് അടച്ചിരുന്ന മൂന്നാറിന് സമീപത്തെ ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക്. വരയാടുകളേയും കുട്ടികളേയും അടുത്തുനിന്ന് കാണാനും സെല്‍ഫിയെടുക്കാനും നിരവധി സന്ദര്‍ശകരാണെത്തിയത്. ജനുവരി 31ന് അടച്ച ഉദ്യാനം ഈ മാസം ഒന്നിന് രാവിലെയാണ് തുറന്നത്. ഇന്നലെ വൈകിട്ട് വരെ വിദേശികളടക്കം 1607 പേരാണ് ഉദ്യാനം സന്ദര്‍ശിച്ചത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യാനത്തിന്റെ ചുമതലയുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് .ജെ. നേര്യംപറമ്പില്‍ പറഞ്ഞു. പാര്‍ക്കില്‍ പുതിയതായൊരുക്കിയ സെല്‍ഫി കോര്‍ണറില്‍ ആദ്യദിനം തന്നെ ഫോട്ടോയെടുക്കാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. മലയുടെയും പുല്‍മേടുകളുടെയും പശ്ചാത്തലത്തില്‍ ഇരവികുളം ദേശീയോദ്യാനത്തിന്റെ ബോര്‍ഡ് വരുന്ന വിധമാണ് കോര്‍ണര്‍ ഒരുക്കിയിരിക്കുന്നത്.
ദേശീയോദ്യാനത്തില്‍ ഈ സീസണില്‍ പുതുതായി 107 വരയാട്ടിന്‍കുട്ടികള്‍ പിറന്നതായാണ് പ്രാഥമിക നിഗമനം. ഇത് 150നും 200നും ഇടയിലാകുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. ഈ മാസം 20ന് ശേഷം വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസില്‍ മൊത്തം 785 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 125 എണ്ണം കുഞ്ഞുങ്ങളാണ്.
ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്. കിഴുക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലാണ് വരയാടുകള്‍ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി പുറത്ത് വരൂ. സാധാരണ ഒരു പ്രസവത്തില്‍ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂര്‍വമായി ഇരട്ടകളും ഉണ്ടാകും.
മൂന്നാറില്‍ നിന്ന് 8 കി.മീ. മറയൂര്‍ റോഡില്‍ സഞ്ചരിച്ചാല്‍ ഉദ്യാനത്തിന്റെ പ്രവേശന കവാടമായ രാജമലയിലെത്താനാകും. ഇവിടെ ടിക്കറ്റെടുത്ത് വനംവകുപ്പിന്റെ തന്നെ വാഹനത്തില്‍ 5 കി.മീ. അകലെയുള്ള ഉദ്യാനത്തില്‍ വിനോദ സഞ്ചാരികളെ എത്തിക്കും. ഇവിടെ ഒരു കി.മീ. ദൂരം നടന്ന് കാണാന്‍ സഞ്ചാരികള്‍ക്ക് അനുമതിയുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി 5 ബഗ്ഗി കാറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ടിക്കറ്റെടുക്കാം. 200 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 8 മുതല്‍ 2 വരെയാണ് പ്രവേശന സമയം.
10 മുതല്‍ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈലിലെ ഓര്‍ക്കിഡേറിയത്തിനു സമീപത്തായി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ പന്നല്‍ ഗാര്‍ഡനും (ഫേണറേറിയം) കാണാന്‍ അവസരമുണ്ടാകും. 1000 ചതുരശ്ര അടിയിലാണ് ഫേണറേറിയം തയ്യാറാക്കുന്നത്. ഇരവികുളം അടക്കമുള്ള മൂന്നാറിലെ വനമേഖലകളില്‍ നിന്ന് കണ്ടെത്തിയ 104 തരം വ്യത്യസ്ത പന്നല്‍ച്ചെടികളാണ് ഇവിടെയുള്ളത്.