ഷാർജ- ഷാർജയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി കെട്ടിടത്തിൽനിന്ന് ചാടി ഇന്ത്യക്കാരൻ ജീവനൊടുക്കിയ സംഭവത്തിലെ പ്രാഥമി പോസ്റ്റുമോർട്ടം റിപ്പോർട്ട് ഷാർജ പോലീസ് വെളിപ്പെടുത്തി. 35 കാരനായ ഇന്ത്യക്കാരൻ ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് ചാടി തന്റെ ജീവനെടുക്കുന്നതിന് മുമ്പ് ഭാര്യയെയും മക്കളെയും കൊന്നതായി ഇയാൾ എഴുതിവെച്ച കത്ത് കണ്ടെടുത്തു. ഫോറൻസിക് അന്വേഷണത്തിൽ ഭർത്താവ് ഭാര്യയെ വിഷം കൊടുത്ത് കൊന്നതാണെന്ന് തെളിഞ്ഞു. അതേസമയം മൂന്നു മുതൽ ഏഴു വയസ്സ് വരെ പ്രായമുള്ള രണ്ട് പെൺമക്കളുടെ കഴുത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തി. ഭാര്യയുടെയും കുട്ടികളുടെയും ശരീരത്തിൽ ചെറുത്തുനിൽപ്പിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇയാൾ സമീപത്തെ എമിറേറ്റിൽ ജോലി ചെയ്യുന്നയാളാണെന്നും പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു. ഇയാൾക്ക് ജീവനൊടുക്കാൻ പാകത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന കുറ്റകൃത്യം ചെയ്ത ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബുഹൈറ കോംപ്രിഹെൻസീവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ഭാര്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും വിളിച്ചുവരുത്തി.
ചൊവ്വാഴ്ച വൈകുന്നേരം 5:45-നാണ് അൽ മജാസ് പ്രദേശത്തെ കെട്ടിടത്തിൽനിന്ന് വീണു ഒരാൾ പരിക്കേറ്റ് കിടക്കുന്നതായി പോലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നത്. ബുഹൈറ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘവും ദേശീയ ആംബുലൻസിൽ നിന്നുള്ള ടീമുകളും ആളെ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്ഥലത്തേക്ക് കുതിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ പിന്നീട് നടത്തിയ തെരച്ചിലിൽ ഒരു കുറിപ്പ് കണ്ടെത്തി. അതിൽ എന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും അപ്പാർട്ട്‌മെന്റിനുള്ളിൽ വെച്ച് ഞാൻ കൊന്നുവെന്നാണ് അതിൽ എഴുതിയിരുന്നത്. തുടർന്ന് അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്താൻ പോലീസ് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങി. ഇവിടെ ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ ശേഷം യുവതിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും. കുറ്റകൃത്യത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.