വത്തിക്കാൻ - ഫ്രാൻസിസ് മാർപാപ്പ(86)യെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. ശ്വാസതടസ്സം ഉണ്ടായിരുന്നെങ്കിലും മാർപാപ്പയ്ക്ക് കോവിഡ് ഇല്ലെന്നും ബ്രൂണി വ്യക്തമാക്കി. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു. കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷമായി വീൽചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചിരുന്നത്.
പാം സൺഡേ കുർബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കൈ മാർപാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുളവാക്കിയിട്ടുണ്ട്. അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസികൾ. പ്രാർത്ഥനയ്ക്ക് വത്തിക്കാൻ വിശ്വാസികളോട് പ്രത്യേകം നന്ദി അറിയിച്ചു.