Sorry, you need to enable JavaScript to visit this website.

നിര്‍മിതബുദ്ധി ടൂളുകള്‍ വികസിപ്പിക്കുന്നത് ആറുമാസത്തേക്ക് നിര്‍ത്തണമെന്ന് തുറന്നകത്ത്

ന്യൂയോര്‍ക്ക്- നിര്‍മിതബുദ്ധി ടൂളുകള്‍ വികസിപ്പിക്കുന്നത് താത്ക്കാലികമായി ആറുമാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇലോണ്‍ മസ്‌കും ഗവേഷകന്‍  യോഷുവ ബെന്‍ഗിയോയും ഉള്‍പ്പെടെ നിരവധി ടെക് എക്‌സിക്യൂട്ടീവുകളും ഗവേഷകരും രംഗത്ത്. സുരക്ഷാ മാനദണ്ഡങ്ങള്‍ സജ്ജീകരിക്കുന്നതിനും ഏറ്റവും അപകടകരമായ നിര്‍മിതബുദ്ധി സാങ്കേതികവിദ്യകളുടെ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും വ്യവസായത്തിന് സമയം നല്‍കണമെന്നാണ് താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പറയുന്നത്.  

സംവിധാനങ്ങള്‍ സമൂഹത്തിന് അപകടകരമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്മാര്‍ട്ടായിരിക്കുന്ന ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്ന് മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ മോണ്‍ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേണിംഗ് അല്‍ഗോരിതംസിന്റെ ഡയറക്ടര്‍ ബെന്‍ജിയോ പറഞ്ഞു. 

ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏകോപിപ്പിച്ച 'വന്‍ നിര്‍മിതബുദ്ധി പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തണം: ഒരു തുറന്ന കത്ത്' എന്ന തലക്കെട്ടിലുള്ള കത്തിലാണ് ആശങ്കകളും താത്ക്കാലികമായി നിര്‍ത്താനുള്ള ശുപാര്‍ശയും നല്‍കിയിരിക്കുന്നത്. എല്ലാ നിര്‍മിതബുദ്ധി വികസനവും നിര്‍ത്താന്‍ കത്ത് ആവശ്യപ്പെടുന്നില്ല. എന്നാല്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍എഐ ഈ മാസം പുറത്തിറക്കിയ സാങ്കേതികവിദ്യയായ ജിപിടി4 നേക്കാള്‍ ശക്തമായ പരിശീലന സംവിധാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്താന്‍ കമ്പനികളോട് അഭ്യര്‍ഥിക്കുന്നു. അതില്‍ ഓപ്പണ്‍എഐയുടെ സാങ്കേതികവിദ്യയുടെ അടുത്ത തലമുറ ജിപിടി5ഉം  ഉള്‍പ്പെടുന്നു.  

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പല വിദഗ്ധരും കരുതിയതിനെ മറികടക്കുന്നതാണ് നിര്‍മിതബുദ്ധിയിലെ  പുരോഗതിയെന്ന് കത്തിന്റെ സംഘാടകരിലൊരാളും ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫിസിക്‌സ് പ്രൊഫസറുമായ മാക്‌സ് ടെഗ്മാര്‍ക്ക് പറഞ്ഞു. മനുഷ്യരാശിക്ക് മൊത്തത്തില്‍ സ്വന്തം വിധിയുടെ നിയന്ത്രണം നഷ്ടപ്പെടാം എന്നതാണ് അവസ്ഥയെന്നും ടെഗ്മാര്‍ക്ക് പറഞ്ഞു. 

പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളില്‍ നൂതന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ചേര്‍ക്കുന്നതിന് 'ഭ്രാന്തമായ വാണിജ്യ സമ്മര്‍ദ്ദം' അനുഭവിക്കുന്നതായി ടെഗ്മാര്‍ക്ക് പറഞ്ഞു. കുറഞ്ഞത് ആറ് മാസത്തെ ഇടവേള പരസ്യമായി പ്രഖ്യാപിക്കണമെന്നും അത് പരിശോധിക്കാവുന്നതാണെന്നും മേഖലയിലെ എല്ലാവരും അതിന് തയ്യാറാകണമെന്നും കത്തില്‍ പറയുന്നു. അത്തരമൊരു ഇടവേള നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍, സര്‍ക്കാരുകള്‍ ഇടപെട്ട് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.

Latest News