കോഴിക്കോട്- രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപ്പിച്ച സംഭവം ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതിയ നക്ഷത്രോദയമാണെന്ന് സിനിമാ നടൻ ഹരീഷ് പേരടി. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നക്ഷത്രം സ്വയം വീണ്ടും ഉദിച്ച ദിവസമാണ് മാർച്ച് 24 എന്നും രാഷ്ട്രീയ വ്യത്യാസമില്ലതെ സാധാരണ ജനങ്ങളും പ്രതിപക്ഷ നേതാക്കാളും പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസമാണെന്നും ഹരീഷ് പറഞ്ഞു. ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് ഭരണഘടനയെ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും ധർമ്മമാണ്. നിർമ്മിത കള്ളങ്ങൾ ഇനിയും വന്നേക്കാം. പ്രിയപ്പെട്ട പ്രതിപക്ഷ നേതാക്കളെ, അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ന് നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും. ജാഗ്രതൈ എന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഹരീഷ് രംഗത്തെത്തിയിരുന്നു. ഹരീഷ് ഇന്നലെ പറഞ്ഞത്;
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ...സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനിതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു...അയോഗ്യതകൾ കൽപ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു...അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം.