'അരി കൊമ്പനെ ' പിടികൂടുന്നത് ഹൈക്കോടതി വിലക്കിയതില്‍ ജനരോഷം, മന്ത്രി തലത്തില്‍ ഇന്ന് യോഗം

ഇടുക്കി - ജനങ്ങളിലാകെ ഭീതി വിതച്ച കാട്ടാന ' അരികൊമ്പനെ'  പിടികൂടുന്നതിനുള്ള നടപടികള്‍ക്ക് ഹൈക്കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ജനരോഷം. ആനയെക്കൊണ്ട് പൊറുതി മുട്ടിയ ചിന്നക്കനാല്‍, ശാന്തന്‍ പാറ പ്രദേശങ്ങിലെ ജനങ്ങളുടെ രോഷം തണുപ്പിക്കാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വനം മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഹൈക്കോടതി വിലക്ക് എങ്ങനെ മറി കടക്കാമെന്ന് ആലോചിക്കുന്നതിനാണ് യോഗം. ' അരികൊമ്പനെ'  പിടികൂടുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര പരിശ്രമത്തിലായിരുന്നു  ഇതിനായി വയനാട്ടില്‍ നിന്ന് കുങ്കിയാനകളെ അടക്കം എത്തിച്ചിരുന്നു. ഇന്ന് ആനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ രാത്രി എട്ട്  മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ നടപടികളൊന്നും സ്വീകരിക്കാതെ ആനയെ പിടികൂടുന്ന നടപടിയിലേക്ക് നേരിട്ട് കടന്നതിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.

 

Latest News