ഇടുക്കി-29വരെ ഓപ്പറേഷൻ അരിക്കൊമ്പന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ ദൗത്യം ഇനിയും നീളുമെന്ന് ഉറപ്പായി. 26നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ സർക്കാർ സന്നാഹങ്ങളൊരുക്കിയിരുന്നത്. സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി. കെ സജീവ് നൽകിയ ഹരജിയിലാണ് ഇന്നലെ രാത്രി എട്ട് മണിയോടെ പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി ഉത്തരവിട്ടത്. കാട്ടിൽ ഭക്ഷണവും മറ്റും ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനാലാണ് ആനകൾ നാട്ടിലിറങ്ങുന്നതെന്നും ഇതിന് മയക്കുവെടിയല്ല പരിഹാരമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന കേന്ദ്ര വനം-മൃഗസംരക്ഷണ വകുപ്പുകൾക്കും പരാതി നൽകിയിരുന്നു.
ഓപ്പറേഷനായി സർക്കാർ എല്ലാ സന്നാഹങ്ങളും ഒരുക്കി വരവെയാണ് കോടതി ഉത്തരവ്. വയനാട്ടിൽ നിന്നും വിക്രം, സൂര്യൻ എന്നീ കുങ്കിയാനകളെ ഇതിനായി ചിന്നക്കനാലിൽ എത്തിച്ചിരുന്നു. കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കികളെ ഇന്ന് എത്തിക്കാനിരിക്കുകയായിരുന്നു. ദൗത്യ സംഘ തലവൻ ഡോ. അരുൺ സഖറിയ നാളെ രാവിലെ ചിന്നക്കനാലിലെത്താനിരിക്കെയാണ് പുതിയ സംഭവങ്ങൾ. 25ന് നിശ്ചയിച്ച മോക്ഡ്രില്ലും അനിശ്ചിതത്വത്തിലാണ്. ദൗത്യം വിലയിരുത്താൻ മന്ത്രി എ. കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.
ദൗത്യത്തിന്റെ ഭാഗമായി ആളുകളെ ബോധവത്ക്കരിക്കുന്ന നടപടികൾ ചിന്നക്കനാൽ പഞ്ചായത്ത് തുടങ്ങി. അതേ സമയം അരിക്കൊമ്പൻ പെരിയകനാൽ മേഖലയിൽ തുടരുകയാണ്. ദൗത്യ മേഖലയായ 301 കോളനിക്ക് സമീപത്ത് ഇന്നലെ എത്തിയ ആന ഇന്ന് രാവിലെയാണ് വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിന് മുകളിലേക്ക് കയറിയത്. മാസങ്ങളായി ചിന്നക്കനാൽ മേഖലയിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ നിയന്ത്രിക്കാൻ വൈകുന്നത് ജനരോഷം ക്ഷണിച്ചുവരുത്തും.