Sorry, you need to enable JavaScript to visit this website.

മൊബൈൽ ഫോണുകളിൽ മുഴുകരുതെന്ന് അൽസുദൈസ്

ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശുദ്ധ റമദാനോടനുബന്ധിച്ച് സന്ദേശം നൽകുന്നു.

മക്ക - വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകരും വിശ്വാസികളും മൊബൈൽ ഫോൺ ഉപയോഗത്തിലും ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതിലും സമയം ചെലവഴിക്കരുതെന്ന് വിശുദ്ധ റമദാനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു. വിശ്വാസികളും തീർഥാടകരും ഹറമിൽ ആരാധനാ കർമങ്ങളിൽ നിരതരാകാൻ പ്രത്യേകം താൽപര്യം കാണിക്കണം. വിശുദ്ധ ഹറമിനെ ബഹുമാനിക്കുകയും ഹറമിൽ ശരീഅത്ത് വിധികളും മര്യാദകളും പാലിക്കുകയും വേണം. ദൈവിക പ്രീതിയും പ്രതിഫലവും മാത്രം പ്രതീക്ഷിച്ചായിരിക്കണം ഹറമിൽ സമയം ചെലവഴിക്കുകയും കർമങ്ങൾ നിർവഹിക്കുകയും ചെയ്യേണ്ടത്. 


സ്വർഗീയ ആരാമത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധ റമദാൻ ദൈവിക സാമീപ്യം കരസ്ഥമാക്കാനും സൽക്കർമങ്ങൾക്കും വിശ്വാസികൾ പ്രയോജനപ്പെടുത്തണം. വിശുദ്ധ ഹറം ആരാധന കർമങ്ങൾക്കുള്ള ദൈവിക ഗേഹമാണ്. ഹറമിലെത്തുന്നവർ പ്രവാചക ചര്യക്കനുസൃതമായ കർമങ്ങളാണ് നിർവഹിക്കേണ്ടത്. എല്ലാവരും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുകയും നിർദേശങ്ങൾ പാലിക്കുകയും സുരക്ഷ സൈനികരുമായും ഹറംകാര്യ ജീവനക്കാരുമായും സഹകരിക്കുകയും വേണം. വിശുദ്ധ ഹറം നിർഭയത്വത്തിന്റെ കേന്ദ്രമാണ്. എല്ലാവരുടെയും സുരക്ഷയും സൗകര്യവും മുൻനിർത്തി തയാറാക്കിയ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു. ഹറംകാര്യ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റമദാൻ പ്രവർത്തന പദ്ധതിയാണ് ഇത്തവണത്തേത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News