സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഭയപ്പെടുകയുമില്ല- പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി- തന്റെ സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും ഭയപ്പെടുകയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധിയില്‍  സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വഴികളിലൂടെയും ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. എന്റെ സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടുകയില്ല. അദ്ദേഹം സത്യം പറഞ്ഞു കൊണ്ടാണ് ജീവിച്ചത്. അത് തുടരും-പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
സത്യമാണ് എന്റെ ദൈവമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു നേരത്തെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
2019 ലെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തത്. ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ രാഹുലിന് ജാമ്യം ലഭിക്കുകയും ഉത്തരവ് 30 ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. രാഹുലിന് അപ്പില്‍ നല്‍കാനാണ് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തത്. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേസില്‍ തന്റെ ആദ്യ പ്രതികരണം നടത്തിയത്.
'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അത് നേടാനുള്ള മാര്‍ഗം- രാഹുല്‍ ട്വീറ്റ് ചെയ്തു.
എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന് പൊതുനാമമായത് എങ്ങനെ എന്ന പരാമര്‍ശത്തിന്റെ പേരിലാണ് രാഹുലിന് കേസ് നേരിടേണ്ടി വന്നത്.
ഒളിവില്‍ പോയ വ്യവസായികളായ നീരവ്, ലളിത് മോഡി എന്നിവരുമായി പങ്കിടുന്ന അവസാന പേരിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടുവെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോഡിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
2019ലെ പൊതു നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News