അമ്മ മൊഴി മാറ്റിയ കേസ്; മലപ്പുറത്ത് മകളെ പീഡിപ്പിച്ച അച്ഛന് ട്രിപ്പിള്‍ ജീവപര്യന്തം

നിലമ്പൂര്‍-പതിനൊന്നു വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി പോക്സോ നിയമ പ്രകാരം ട്രിപ്പിള്‍ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവും അനുഭവിക്കണം. ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം.  സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റര്‍
ചെയ്ത കേസിലാണ് സുപ്രധാന വിധി.
പ്രതി പിഴ അടക്കുന്ന പക്ഷം ആ തുക അതിജീവിതക്ക് നല്‍കണം. അതിജീവിതക്ക് നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയെ സമീപിക്കാം. നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ.എം ദേവസ്യയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.  പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ഈ കേസിലുണ്ടായത് സുപ്രധാന വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ അതിജീവിതയുടെ മാതാവ് മൊഴി മാറ്റി പറഞ്ഞെങ്കിലും പെണ്‍കുട്ടിയെട  മൊഴി മുഖവിലക്കെടുത്താണ് കോടതിയുടെ വിധിയെന്നതാണ് സുപ്രധാനം. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News