- ചികിത്സയ്ക്കിടെ മൂന്നു തവണ കോവിഡ് ബാധിച്ചത് പ്രതിരോധശേഷിയിൽ വലിയ കുറവുണ്ടാക്കിയെന്ന് ആരോഗ്യ വൃത്തങ്ങൾ
കൊച്ചി - നടൻ ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും മോശമായതായി വിവരം. ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ കഴിയുന്നത്.
ആദ്യഘട്ടത്തിൽ മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ന്യുമോണിയ ബാധിച്ച് നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിയിലാക്കിയിട്ടുണ്ട്. മൂന്ന് തവണ കോവിഡ് വന്നതിനാൽ പ്രതിരോധ ശേഷിയിലും വലിയ കുറവുണ്ട്. ഇതാണ് ന്യൂമോണിയ കലശമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർ.സി.സിയിലെയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. അദ്ദേഹത്തിന്റെ ചികിത്സ എത്രയും വേഗത്തിൽ ഫലപ്രാപ്തിയിൽ എത്തട്ടെ എന്ന പ്രാർത്ഥനയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം.