Sorry, you need to enable JavaScript to visit this website.

ബില്‍ക്കീസ് ബാനുവിന്റെ ഹരജി കേള്‍ക്കാന്‍ സുപീം കോടതി പ്രത്യേക ബെഞ്ച്

ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തിനിടെ 2002 ല്‍ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച സമ്മതിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് അഭിഭാഷകയായ ശോഭ ഗുപ്ത മുഖേന ബില്‍ക്കീസ് ബാനുവിന് ഉറപ്പ് നല്‍കിയത്.
വിഷയം അടിയന്തരമായി കേള്‍ക്കണമെന്നും പുതിയ ബെഞ്ച് രൂപീകരിക്കണമെന്നും ശോഭ ഗുപ്ത ആവശ്യപ്പെട്ടിരുന്നു.
ബെഞ്ച് രൂപീകരിക്കാമെന്നും ഇന്ന് വൈകുന്നേരം അക്കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി  ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹരജിയില്‍ ജനുവരി 24 ന് വാദം കേള്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിരുന്നില്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായ ജഡ്ജിമാര്‍ ദയാവധവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്ന തിരക്കിലായതിനാലാണ് വാദം കേള്‍ക്കാതെ പോയത്.
കുറ്റവാളികളുടെ മോചനത്തെ ചോദ്യം ചെയ്തുള്ള ഹരജിക്ക് പുറമെ, 2022 മെയ് 13 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടബലാത്സംഗത്തെ അതിജീവിച്ച വ്യക്തിയും പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടതിനുപുറമെ അവരുടെ കുടുംബത്തിലെ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കേസില്‍ മോചനം പരിഗണിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ 11 പ്രതികള്‍ക്കും ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് അനുവദിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് വിട്ടയക്കുകയായിരുന്നു.
2022 മെയ് 13 ലെ സുപ്രീം കോടതി ഉത്തരവിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രീം കോടതി തള്ളിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News