ചെന്നൈ - പ്രണയബന്ധത്തിൽനിന്ന് പിൻമാറിയതിനെ തുടർന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽച്ചെന്ന് കഴുത്തറുത്ത് കൊന്നു. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം രാധാപുരം സ്വദേശി സുദർശന്റെ മകളും ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ധരണി(19)യാണ് കൊല്ലപ്പെട്ടത്. മധുരപ്പാക്കം സ്വദേശിയായ ഗണേഷ് (25) പെൺകുട്ടിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിലവിളികേട്ട് വീട്ടുകാരും അയൽക്കാരുമെല്ലാം ഓടിയെത്തിയെങ്കിലും മാരകമായ മുറിവേറ്റ പെൺകുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. ഒളിവിൽ പോയ ഗണേഷിനെ തിരുകാനൂരിൽനിന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടുമണിക്കൂറിനകം പിടികൂടിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻവാങ്ങിയതിന്റെ പകയാണ് കൊലപാതത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നാലുവർഷമായി ഇരുവരും തമ്മിൽ പ്രണയമുണ്ടായിരുന്നുവെങ്കിലും മദ്യം, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിക്കടിമപ്പെട്ടതിനാൽ ഒരുവർഷത്തോളമായി യുവാവുമായി പെൺകുട്ടി അകലം പാലിച്ചിരുന്നു. ഇതേ തുടർന്ന് പകയുമായി നടക്കുകയായിരുന്നു പ്രതിയെന്നാണ് പ്രഥമിക വിവരങ്ങൾ.