Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാരകായുധങ്ങളുമായി റീല്‍സ്  പോസ്റ്റ് ചെയ്ത പെണ്‍കുട്ടി അറസ്റ്റില്‍ 

കോയമ്പത്തൂര്‍- കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടി അറസ്റ്റില്‍. നഴ്സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്നറിയപ്പെടുന്ന വിനോദിനിയാണ് (23) വിരുതുനഗര്‍ പോലീസിന്റെ പിടിയിലായത്. സേലം സങ്കഗിരിയില്‍വച്ചാണ് യുവതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
'ഫ്രണ്ട്സ് കാള്‍ മി തമന്ന' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിരുതുനഗര്‍ സ്വദേശിനിയായ വിനോദിനി മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള റീല്‍സ് വിഡിയോ ചെയ്തിരുന്നത്. പ്രഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റ പേജിലും പെണ്‍കുട്ടി സജീവമാണ്. 2021ല്‍ കഞ്ചാവ് കേസില്‍ പീളമേട് പോലീസ് വിനോദിനിയെ അറസ്റ്റ് ചെയ്തിരുന്നു. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിബന്ധനയോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും യുവതി ഒളിവില്‍ പോവുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പോലീസ് കോടതിയെ സമീപിച്ചതോടെ പെണ്‍കുട്ടിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ കോയമ്പത്തൂര്‍ പോലീസ് രൂപീകരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം കോയമ്പത്തൂരില്‍ ഗോകുല്‍ എന്ന യുവാവിനെ കോടതിക്കു സമീപം വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകപോക്കലാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മനസ്സിലായത്. എതിര്‍സംഘത്തിലെ 'കൊരങ്ങ് ശ്രീറാം' എന്നയാളെ ഗോകുല്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഗോകുലിന്റെ ജീവനെടുത്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണെന്ന് മനസ്സിലായി.
ഏറ്റവും പ്രകോപനപരവും ആയുധങ്ങള്‍വച്ചും ആരാണ് കൂടുതല്‍ റീല്‍സ് ചെയ്യുന്നുവെന്ന മത്സരം ഗുണ്ടാ സംഘങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് തമന്ന എന്ന ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് വിനോദിനിയുടെ റീല്‍സ് പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഗുണ്ടകള്‍ക്കൊപ്പം വിനോദിനി സിഗരറ്റും ആയുധങ്ങളും ഉപയോഗിച്ച് റീല്‍സ് ചെയ്യുകയായിരുന്നു. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ വിനോദിനി അതുവഴിയാണു ഗുണ്ടാസംഘത്തെ പരിചയപ്പെട്ടത്. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവില്‍ വിനോദിനിയെ പിടികൂടുകയായിരുന്നു.

Latest News