പള്ളിക്ക് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; ഇരുപത് പേര്‍ അറസ്റ്റില്‍

ഹാവേരി-കാര്‍ണാടകയിലെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി താലൂക്കില്‍  ഹിന്ദു-മുസ്ലിം സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഓണ്‍ലൈനില്‍ ലഭ്യമായ വിവിധ വീഡിയോകളിലൂടെ തിരിച്ചറിഞ്ഞാണ് 20 പേരെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണം തുടരുകയാണെന്നും റാട്ടിഹള്ളി പോലീസ് സ്‌റ്റേഷനിലെ  ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.
മുസ്ലിം പള്ളി, ഉറുദു മീഡിയം സ്‌കൂള്‍, ഏതാനും മുസ്ലിം വീടുകള്‍ എന്നിവക്കു നേരെ ഉണ്ടായ കല്ലേറിനു പിന്നാലെയാണ്് ഹിന്ദുക്കളും മുസ്ലിംകളും  തമ്മില്‍ ഏറ്റുമുട്ടിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരോട് പോരാടിയ വിപ്ലവകാരി സങ്കൊല്ലി രായണ്ണയുടെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഹിന്ദു ബൈക്ക് റാലി നടന്നിരുന്നുവെന്നും ഈ റാലിയല്‍ പങ്കെടുത്തവരാണ് കല്ലേറ് നടത്തിയതെന്നും ഹവേരി ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ശിവകുമാര്‍ പറഞ്ഞു.
റാലി സമാധാനപരമായി നടക്കുകയായിരുന്നു. എന്നാല്‍ 150 ഓളം പേര്‍ പെട്ടെന്ന് വഴിമാറി പള്ളിക്ക് സമീപമെത്തി  കല്ലെറിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ നടപടി സ്വീകരിക്കുമെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 9 ന്  റാലി നടത്തിയ മുസ്ലിം സമുദായത്തിലെ ചിലര്‍ കല്ലെറിഞ്ഞതായി  റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പള്ളിക്കുനേരെ ഉണ്ടായ  കല്ലേറ് ഇതിന്റെ പ്രതികാര നടപടിയാണെന്നും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News