Sorry, you need to enable JavaScript to visit this website.

ഗര്‍ഭം ധരിക്കാനുള്ള അഘോരി പൂജ, ആര്‍ത്തവ രക്തം ശേഖരിച്ച് അരലക്ഷം രൂപക്ക് വിറ്റു

പൂനെ- ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും മന്ത്രവാദത്തിനുവേണ്ടി നിര്‍ബന്ധിച്ച് തന്റെ ആര്‍ത്തവ രക്തം ശേഖരിച്ചുവെന്ന പരാതിയുമായി യുവതി.
'അഘോരി പൂജ' നടത്തുന്നതിനാണ് തന്റെ ആര്‍ത്തവ രക്തം നിര്‍ബന്ധിച്ചും പീഡിപ്പിച്ചും ശേഖരിച്ചതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ളവരാണെന്ന് വിശ്രാന്തവാഡി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2019 ജൂണ്‍ മുതല്‍ പ്രതികള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് 27 കാരി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ  ഗണേശോത്സവത്തിനിടെ അഘോരി പൂജ നടത്തുന്നതിനായി പ്രതികള്‍ ബലം പ്രയോഗിച്ച് തന്റെ ആര്‍ത്തവ രക്തം എടുത്തതായി യുവതി പറഞ്ഞു. ബീഡ് ജില്ലയില്‍ യുവതിയുടെ അമ്മായിയമ്മയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പൂനെയിലെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ ശേഷമാണ് യുവതി പരാതി നല്‍കിയത്.
മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാവാതെയാണ് യുവതി  മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശുഭാംഗി മഗ്ദും പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ പ്രതികള്‍ക്കെതിരെയും തുടര്‍ നടപടി ആരംഭിക്കുകയാണെന്നും  അവര്‍ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷന്‍ ഞെട്ടിക്കുന്ന കുറ്റകൃത്യം ഗൗരവമായി എടുത്തിട്ടുണ്ട്. ്ത്രീയുടെ ആര്‍ത്തവ രക്തം പ്രതികള്‍ അഘോരി പൂജയ്ക്കായി 50,000 രൂപയ്ക്ക് വിറ്റുവെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചകാങ്കര്‍ പറഞ്ഞു. മാനവികതയെ കളങ്കപ്പെടുത്തുന്ന ലജ്ജാകരമായ സംഭവമാണിത്. പുരോഗമന നഗരങ്ങളില്‍ ഇപ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ അവരെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇനിയും എത്രത്തോളം സമരം ആവശ്യമാണെന്ന ചോദ്യമാണ്  അവശേഷിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കും.
കേസ് ബീഡ് സിറ്റി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.  അഘോരി പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട സംഭവം മഹരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം തന്നെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗര്‍ഭം ധരിക്കുന്നതിനുള്ള പൂജക്കിടെ ഒരു സ്ത്രീയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മനുഷ്യന്റെയും മൃഗങ്ങളുടെയും അസ്ഥികള്‍ ഭക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News