മതം കൊണ്ട് വെറുപ്പ് പടർത്തുന്നവരെ പാഠം പഠിപ്പിക്കണം; രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ച് നിൽക്കണമെന്നും എം.കെ സ്റ്റാലിൻ

- ഞാൻ വന്നത് നിങ്ങളിൽ ഒരുവനായി, നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദി... 

-  'ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കേരളത്തിൽനിന്ന് വന്ന പ്രിയപ്പെട്ട മലയാളികൾക്ക് എന്റെ വണക്കം' എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മലയാളത്തിൽ പറഞ്ഞതോടെ ജനം ഹർഷാരവം മുഴക്കിയാണ് സ്വീകരിച്ചത്.

ചെന്നൈ - മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ശ്രമിക്കുന്നവരെ 2024-ലെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ നാം ഒരുമിച്ച് നിൽക്കണം. ഈ ആശയം ഇന്ത്യ മുഴുവൻ എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനത്തിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മുസ്‌ലിം ലീഗും ഡി.എം.കെയും തമ്മിലുള്ള ബന്ധം ഒരാൾക്കും തകർക്കാനാവില്ല. ദ്രാവിഡ തത്വങ്ങൾ രാജ്യം മുഴുവൻ നടപ്പാക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. നിരപരാധികളായ മുസ്‌ലിംകളെ പത്തും ഇരുപതും കൊല്ലം വിചാരണയില്ലാതെ തടവിലിടുന്ന കേന്ദ്രസർക്കാർ ചൂതാട്ടത്തിനെതിരായ നിയമം പാസാക്കായിട്ടും അനുമതി തരുന്നില്ലെന്നും അണ്ണാദുരൈയും കരുണാനിധിയും ഇസ്‌ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
 ലീഗ് വിളിച്ചാൽ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് അദ്ദേഹം നിറ പുഞ്ചിരിയോടെ പറഞ്ഞു. ഇനിയും എത്രതവണ വിളിച്ചാലും ഞാൻ വരും. ഞാൻ വന്നിരിക്കുന്നത് നിങ്ങളിൽ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദി അറിയിക്കുന്നു. 
 ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കേരളത്തിൽനിന്ന് വന്ന പ്രിയപ്പെട്ട മലയാളികൾക്ക് എന്റെ വണക്കം എന്ന് മലയാളത്തിൽ അദ്ദേഹം പറഞ്ഞതോടെ ജനം ഹർഷാരവം മുഴക്കി. കലൈഞ്ജറെയും അണ്ണാ അവർകളെയും വളർത്തിയത് ഇസ്‌ലാമിക സമൂഹമാണ്. ചെറുപ്പത്തിൽ മുസ്‌ലിംകൾ നൽകിയ പിന്തുണയും സഹകരണവുമെല്ലാം അദ്ദേഹം അനുസ്മരിച്ചു. കലൈഞ്ജകർക്കൊപ്പമുണ്ടായിരുന്ന പ്രശസ്ത ഗായകൻ നാഗൂർ ഹനീഫയെയും അദ്ദേഹം ഓർത്തെടുത്തു. 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പാണ് നമ്മുടെ മുന്നിലുള്ളതെന്നും രാജ്യത്തെ രക്ഷിക്കാൻ നാം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആഹ്വാനം ചെയ്താണ് സ്റ്റാലിൻ പ്രസംഗം അവസാനിപ്പിച്ചത്.
 

Latest News