മെര്‍സലില്‍ പൊള്ളി, വിജയിക്ക് അവാര്‍ഡ് ഇല്ല 

കഴിഞ്ഞ ദിവസം നടന്ന വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലേക്ക്. മെര്‍സല്‍ സിനിമയില്‍ വിജയ്‌യുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടതുമായിരുന്നു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ദളപതിയുടെ ആരാധകരായിരുന്നു. വിജയ് ആകട്ടെ അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നുമില്ല. ചാനല്‍ അധികൃതരുടെ 'അനീതി' ബോധ്യപ്പെട്ട ചാനലിലെ തന്നെ ജീവനക്കാര്‍ താരവുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ ദളപതി പിന്‍മാറുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച ഗാനം എന്നീ അവാര്‍ഡുകള്‍ മെര്‍സലിനാണ് ലഭിച്ചത്. മികച്ച നടിക്കുള്ളത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ നയന്‍താരക്ക് ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. മികച്ച നടന്‍ ആര്‍ക്കെന്ന കാറ്റഗറി എന്തിന് ഒഴിവാക്കി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍ വിവാദങ്ങളില്‍ ചാനല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മെര്‍സല്‍ രാജ്യത്തിനകത്ത് തന്നെ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിട്ടും ദളപതിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിട്ടും അവാര്‍ഡ് നല്‍കാതിരുന്നത് ബി.ജെ.പിയെ പേടിച്ചിട്ടാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
ജി.എസ്.ടിക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് മെര്‍സലിനും ദളപതിക്കും എതിരെ ബി.ജെ.പി തമിഴ് നാട് ഘടകവും അഖിലേന്ത്യാ സെക്രട്ടി എച്ച് രാജയും ശക്തമായി രംഗത്ത് വന്നിരുന്നു. വിജയ് ഏത് ജാതിയില്‍പ്പെട്ടവനാണെന്ന വിമര്‍ശനം വരെ എച്ച് രാജ ഉയര്‍ത്തി. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്തിനകത്ത് ഉയര്‍ന്നിരുന്നത്.
കോണ്‍ഗ്രസ്സ്, സി.പി.എം, ഡി.എം.കെ തുടങ്ങിയ നിരവധി പാര്‍ട്ടികള്‍ മെര്‍സലിനും വിജയ് എന്ന നടനും അനുകൂലമായി രംഗത്ത് വന്നു. ഡി.വൈ.എഫ്.ഐ പരസ്യമായി പ്രകടനം നടത്തി. രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. ജി. എസ്.ടിയും മെര്‍സലും ദളപതിയുമെല്ലാം ദേശീയ മാധ്യമങ്ങളിലടക്കം ചൂടുള്ള ചര്‍ച്ചക്ക് കാരണമായി. 

Latest News