മയക്കുമരുന്ന് കടത്ത് പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടു, കുവൈത്തില്‍ വിവാദം

കുവൈത്ത് സിറ്റി - മയക്കുമരുന്ന് കടത്ത് കേസ് പ്രതി ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടു തവണ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് വന്‍ വിവാദമാകുന്നു. വിദേശത്തു നിന്ന് കാര്‍ മാര്‍ഗം 17 കിലോ ഹഷീഷ് കടത്താന്‍ ശ്രമിച്ച കുവൈത്തി യുവാവ് അതിര്‍ത്തി പോസ്റ്റില്‍ വെച്ചാണ് ആദ്യം സുരക്ഷാ സൈനികരുടെ കൈയിലകപ്പെട്ടത്. അയല്‍ രാജ്യത്തു നിന്ന് കാര്‍ മാര്‍ഗം കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവാവിനോട് കാറിലെ മുഴുവന്‍ ലഗേജുകളും പരിശോധനക്കായി ഇറക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്‍ വിശദമായി പരിശോധിച്ചെങ്കിലും നിേേരാധിത വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് യുവാവിന്റെ ബാഗേജുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ ആരംഭിച്ചു. ഇതോടെ സുരക്ഷാ സൈനികരുടെ മേല്‍നോട്ടവും സാന്നിധ്യവുമുള്ള അതിര്‍ത്തി പോസ്റ്റിലെ ഗെയ്റ്റ് വഴി കാറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പ്രതിയുടെ ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ 17 കിലോ ഹഷീഷ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. അപ്പോഴേക്കും പ്രതി കാറുമായി അതിര്‍ത്തി പോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതി മണിക്കൂറുകള്‍ക്കകം കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന മാര്‍ഗം വിദേശത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിവാദവും കോലാഹലവുമായി. മയക്കുമരുന്ന് കടത്ത് പ്രതി സുരക്ഷാ വകുപ്പുകള്‍ക്ക് പിടികൊടുക്കാതെ രണ്ടു തവണ രക്ഷപ്പെട്ടതിലും സുരക്ഷാ വകുപ്പുകള്‍ പ്രതിയെ കൈകാര്യം ചെയ്ത രീതിയിലും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ കടുത്ത രോഷം പ്രകടിപ്പിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സംഭവത്തില്‍ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News