പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച യുവതിക്ക് ശിക്ഷയില്ല, പൊട്ടിത്തെറിച്ച് ബാലന്റെ അമ്മ

ആന്‍ഡ്രിയ സെറാനോ

വാഷിംഗ്ടണ്‍- പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസ്സായ അമേരിക്കന്‍ വനിത ജയിലില്‍ പോകേണ്ടതില്ല. ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യുമെങ്കിലും പ്രോസിക്യൂട്ടര്‍മാരുമായി എത്തിയ ഒത്തുതീര്‍പ്പ് പ്രകാരമാണ് കൊളറാഡോ സ്‌റ്റേറ്റില്‍നിന്നുള്ള ആന്‍ഡ്രിയ സെറാനോക്ക് ജയില്‍ ശിക്ഷ ഒഴിവായത്.
കഴിഞ്ഞ വര്‍ഷമാണ് യുവതി 13 വയസ്സായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍  ആന്‍ഡ്രിയ സെറാനോക്കെതിരെ ഫൗണ്ടന്‍ പോലീസാണ് കുറ്റം ചുമത്തിയത്.  കഴിഞ്ഞ വര്‍ഷം അറസ്റ്റിലായതിന് ശേഷം യുവതി ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുകയായിരുന്നു. യുവതിയുടെ അഭിഭാഷകര്‍ പ്രോസിക്യൂട്ടര്‍മാരുമായി എത്തിയ ഒത്തുതീര്‍പ്പ് പ്രകാരം ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ ജയില്‍ ശിക്ഷയുണ്ടാവില്ല. ആന്‍ഡ്രിയ സെറാനോ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് യുവതി  ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കോടതിയിലുണ്ടായ ഒത്തുതീര്‍പ്പില്‍ ഇപ്പോള്‍ 14 വയസ്സുള്ള ആണ്‍കുട്ടിയുടെ മാതാവ് സന്തുഷ്ടയല്ല. അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ മുമ്പാകെ പൊട്ടിത്തെറിച്ചു.
തന്റെ മകന്റെ കുട്ടിക്കാലമാണ് നഷ്ടപ്പെടുത്തിയത്. ഇപ്പോള്‍ പിതാവായ അവന്‍  ഒരു ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ ഭാരം പേറി അവന്‍ ജീവിക്കേണ്ടിവരും-മതാവ് പറഞ്ഞു.
കേസില്‍ പ്രതി സ്ത്രീ ആയതിനാലാണ്  കടുത്ത ശിക്ഷ ഒഴിവായതെന്നും മറിച്ചായിരുന്നെങ്കില്‍ കഠിന ശിക്ഷ ലഭിക്കുമായിരുന്നുവെന്നും മാതാവ് പറയുന്നു. അവള്‍ ഒരു പുരുഷനും അവന്‍ ഒരു ചെറിയ പെണ്‍കുട്ടിയും ആയിരുന്നെങ്കില്‍, തീര്‍ച്ചയായും തീരുമാനം വ്യത്യസ്തമായിരിക്കുമെന്ന്  തോന്നുന്നു. അവര്‍ കൂടുതല്‍ അന്വേഷണം നടത്തുമായിരുന്നു. സ്ത്രീ ആയതിനാലാണ് പ്രതിയോട് അനുകമ്പ കാണിച്ചിരിക്കുന്നതെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊളറാഡോ സ്‌റ്റേറ്റില്‍ അഗമ്യഗമനം നാലാം വിഭാഗത്തില്‍ പെടുന്ന കുറ്റകൃത്യമായതിനാലാണ്  ഈ കേസില്‍ മൃദു തീരുമാനത്തിനു കാരണം. അതേസമയം ജഡ്ജി ആന്‍ഡ്രിയ സെറാനോയ്ക്ക് 10 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ ലൈംഗിക കുറ്റവാളികളുമായി ബന്ധപ്പെട്ട  തീവ്രമായ നിരീക്ഷണം വിധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News