ജിദ്ദ - സുരക്ഷാ സൈനികനെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവെച്ചു കൊലപ്പെടുത്തുകയും ഏതാനും പട്രോൾ പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും സ്‌ഫോടനത്തിലൂടെ തകർക്കാൻ ശ്രമിച്ച് എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി തീയിടുകയും ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിക്ക് മക്ക പ്രവിശ്യയിലെ ജിദ്ദയിലാണ് ശനിയാഴ്ച വധശിക്ഷ നടപ്പാക്കിയത്. പ്രതി ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കുന്ന തീവ്രവാദ ആശയങ്ങളിൽ വിശ്വസിക്കുകയും തോക്കുകളും വെടിയുണ്ടകളും വാങ്ങുകയും കൈവശം വെക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തതായും തെളിഞ്ഞിരുന്നു.
മറ്റൊരു സംഭവത്തിൽ, കൗമാരക്കാരനെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയനാക്കിയ സൗദി പൗരൻ ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തിക്കും ജിദ്ദയിൽ വധശിക്ഷ നടപ്പാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് പ്രതി കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയത്. പീഢനത്തിൽ ബാലന് പരിക്കേറ്റിരുന്നു.