ജീവിതത്തിൽ സ്വപ്‌നങ്ങൾ കാണാത്തവർ വിരളമായിരിക്കും. എന്നാൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി സഞ്ചരിച്ച വിദ്യാർഥി പ്രതിഭകൾ, അവർ സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരമെന്ന് തെളിയിച്ച പ്രതിഭകൾ. വഴി സുഗമമായാലും ദുർഘടമായാലും യാത്ര മുടങ്ങരുത്. വഴിയല്ല, ലക്ഷ്യമാണ് പ്രധാനമെന്ന് തെളിയിച്ചവരാണ് ഇവർ.
ഖത്തർ വേൾഡ് കപ്പിന്റെ ആരവങ്ങൾ ഒതുങ്ങിയിട്ട് മാസങ്ങളായെങ്കിലും കാൽപന്ത് മാമാങ്കത്തിന്റെ വിസ്മയപ്പകർച്ചക്ക് മാറ്റുകൂട്ടാൻ ഓടിനടന്ന
ഷബീറലി ചോലക്കലും മിൻഹ കരുവള്ളി പാത്തിക്കലും സ്വപ്‌നങ്ങൾ കീഴടക്കിയ വിദ്യാർഥി പ്രതിഭകളാണ്. വേൾഡ് കപ്പ് വിജയികളെ പ്രവചനം നടത്തി ചെറുകുളമ്പിലെ പതിമൂന്നുകാരൻ സൽമാൻ സമ്മാനമായി നേടിയത് ഒരു ലക്ഷം രൂപ.
മൂന്ന് താരങ്ങളും സ്വപ്‌നച്ചിറകേറിയത് വള്ളുവനാടൻ കാർഷിക ഗ്രാമങ്ങളിലെ മണ്ണിലൂടെയാണ്. സ്വപ്‌നങ്ങൾ കിഴടക്കിയ അപൂർവ പ്രതിഭയായ ഷബീറലിയുടെ പ്രൊഫൈലിലൂടെ കഠിനമായ ഇഛാശക്തിയും ആത്മവിശ്വാസവുമാണ് വിജയമെന്ന് മനസ്സിലാക്കാം. 2022 നെ തന്റെ പ്രൊഫഷണൽ കരിയറിലെ മികച്ച നേട്ടത്തിന്റെ വർഷമാക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഷബീറലി ചോലക്കൽ. ലോകത്തിലെ മികച്ച യൂനിവേഴ്‌സിറ്റികളുടെ 400 ലധികം പ്രൊഫഷണൽ സർട്ടിഫിക്കേഷൻ, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ലെ വളണ്ടിയർ ടീം ലീഡർ എന്നീ ബഹുമതികളാണ് കഠിന പ്രയത്‌നത്തിലൂടെ 2022 ൽ അദ്ദേഹത്തിന് കൈവരിക്കാനായത്.
ഗ്ലോബൽ ബിസിനസ് മാനേജ്‌മെന്റ് വിജ്ഞാനത്തിൽ ഊന്നിയുള്ള അഡ്മിനിസ്‌ട്രേഷൻ, ഓപറേഷൻസ്, മാനേജ്‌മെന്റ്, ഫിനാൻസ് എന്നീ മേഖലയിലും ഒപ്പം കൺസ്ട്രക്ഷൻ മാനേജ്‌മെന്റിലും പരിജ്ഞാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്തെ ഒഴിവുവേളകളാണ് അദ്ദേഹത്തിന്റെ ഇത്തരം നേട്ടങ്ങൾക്ക് പ്രചോദനം നൽകിയത്. അതികഠിനമായ പ്രയത്‌നത്തിലൂടെ 6 മാസം മുതൽ 2 വർഷം വരെ നീണ്ടുനിൽക്കുന്ന പഠനസമയ ബന്ധിത കോഴ്‌സുകളാണ് ഇതിൽ ഭൂരിഭാഗവും.
ഇതിൽ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടൻ, കൊളറാഡോ യൂനിവേഴ്‌സിറ്റി യു എസ്, ഐ.ഇ ബിസിനസ് മഡ്രീഡ് സ്‌പെയിൻ, വാർട്ടൺ ഓൺലൈൻ പൊൻസിൽവാനിയ യു.എസ്, മക്കാരി യൂനിവേഴ്‌സിറ്റി സിഡ്‌നി ഓസ്‌ട്രേലിയ, കൊളംബിയ യൂനിവേഴ്‌സിറ്റി, എച്ച്.ഇ.സി പാരീസ് ഫ്രാൻസ്, യൂനിവേഴ്‌സിറ്റി ഓഫ് ബൊക്കോണി മിലാൻ ഇറ്റലി എന്നിവ ഉൾക്കൊള്ളുന്നു. കാച്ചിനിക്കാട് ഗ്രാമത്തിൽ നിന്ന് രാജ്യത്തിനും മലപ്പുറം ജില്ലക്കും അഭിമാനമായി ഷബീറലി മാറിക്കഴിഞ്ഞു. പിതാവ് മുഹമ്മദ് അബ്ദുറഹിമാൻ ചോലക്കൽ (വാപ്പു മാസ്റ്റർ). മാതാവ്: മൈമൂന ചോലക്കൽ. ഭാര്യ: ഹസ്‌ന പട്ടർക്കടവൻ ചെമ്മൻകടവ്. മക്കൾ: ഹസ്മ ഷെറിൻ, ഹന്ന ഷെറിൻ, ഹാദിയ ഷെറിൻ. വേൾഡ് കപ്പ് പ്രവചനം നടത്തി പതിമൂന്നുകാരൻ സമ്മാനമായി നേടിയത് ഒരു ലക്ഷം രൂപയാണ്. ഓൾ കേരള സ്‌പോർട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ നടത്തിയ പ്രവചന മത്സരത്തിലാണ് ചെറുകുളമ്പ് ഐ.കെ.ടി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി ചാഞ്ഞാലിലെ മുല്ലപ്പള്ളി മുഹമ്മദ് സിനാൻ ഒരു ലക്ഷം നേടിയത്. ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത പ്രവചന മത്സരത്തിലാണ് മുഹമ്മദ് സിനാൻ വിജയിയായത്. മുല്ലപ്പള്ളി മുഹമ്മദലിയുടെയും കുരിക്കൾ സുലയ്യയുടെയും മകനാണ് സിനാൻ. ചട്ടിപ്പറമ്പിലെ പ്ലയ്ഓൺ സ്‌പോർട്‌സിലെ കൂപ്പൺ വഴിയാണ് സിനാൻ പ്രവചനം നടത്തിയത്. മിൻഹ രാമപുരം ജെംസ് കോളേജിലെ ബിരുദ വിദ്യാർഥിയാണ്. ഖത്തർ ഭരണകൂടവും ഫിഫയും തെരഞ്ഞെടുത്ത
ഇരുപതിനായിരം വളണ്ടിയർമാരിലൊരാൾ മിൻഹ കരുവള്ളി പാത്തിക്കൽ. ഖത്തർ അമീറും ഫിഫ പ്രസിഡന്റും ഒപ്പുവെച്ച സർട്ടിഫിക്കറ്റ് അമൂല്യ നിധിയായി സ്വീകരിച്ചു.






