ബംഗ്ലാദേശ് പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരേയൊരു പത്രം അടച്ചുപൂട്ടി

ദൈനിക് ഡിങ്കല്‍ മാധ്യമ പ്രവർത്തകർ ധാക്കയിൽ നടത്തിയ പ്രതിഷേധ പ്രകടനം

ധാക്ക- ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരേയൊരു പത്രം അച്ചടി നിര്‍ത്തി. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പ്രസ് കൗണ്‍സില്‍ ശരിവെച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുഖപത്രമായ ദൈനിക് ഡിങ്കല്‍ എന്ന ബംഗാളി ഭാഷയിലുള്ള പത്രമാണ് അച്ചടി നിര്‍ത്തിയത്. നൂറുകണക്കിന് പത്രപ്രവര്‍ത്തകരും ജീവനക്കാരും ഇതില്‍ ജോലി ചെയ്യുന്നുണ്ട്. ബി.എന്‍.പി അംഗങ്ങളുടെ അടിക്കടിയുള്ള അറസ്റ്റുകളും അനുയായികള്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളക്കേസുകളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നു.
ഡിസംബര്‍ 26 ന് ധാക്ക ജില്ലാ അധികാരികള്‍ പത്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഉന്നത ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗണ്‍സിലില്‍ അപ്പീല്‍ സമര്‍പ്പിച്ചതിന് ശേഷം അച്ചടി തുടരുകയായിരുന്നു.
പ്രസിദ്ധീകരണം നിര്‍ത്താനുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ശരിവച്ചുകൊണ്ട് കൗണ്‍സില്‍ തങ്ങളുടെ അപ്പീല്‍ നിരാകരിച്ചുവെന്ന് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഷംസുര്‍ റഹ്മാന്‍ ഷിമുല്‍ ബിശ്വാസ് പറഞ്ഞു. രാജ്യത്തെ അച്ചടി, പ്രസിദ്ധീകരണ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് പത്രത്തിന്റെ പ്രിന്റിംഗ് പെര്‍മിറ്റ് റദ്ദാക്കിയത്.
പത്രത്തിന്റെ പ്രസാധകന്‍  ബിഎന്‍പിയുടെ ആക്ടിംഗ് മേധാവി്താരിഖ് റഹ്മാന്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും തന്റെ ജോലി മറ്റൊരാള്‍ക്ക് കൈമാറാതെ വിദേശത്ത് കഴിയുകയാണെന്നും കൗണ്‍സില്‍ പറഞ്ഞു.
എന്നാല്‍ ലണ്ടനില്‍ താമസിക്കുന്ന റഹ്മാന്‍ രാജി സമര്‍പ്പിച്ച് പുതിയ പ്രസാധകനെ നിയമിച്ചെങ്കിലും അധികൃതര്‍ മാറ്റങ്ങള്‍ അംഗീകരിച്ചില്ലെന്ന് ബിശ്വാസ് പറഞ്ഞു.
വിയോജിപ്പുള്ള ശബ്ദങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമാണ് ഈ അടച്ചുപൂട്ടല്‍,' അദ്ദേഹം- പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News