ന്യൂദല്‍ഹി: അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ചികിത്സ ഒരു കാരണവശാലും മുടങ്ങരുതെന്ന് ദല്‍ഹി ഹൈക്കോടതി. ഇതിനായി ദല്‍ഹി എയിംസിന് കേന്ദ്ര സര്‍ക്കാര്‍ 5 കോടി രൂപ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ഡി എം ഡി, ഗൗച്ചര്‍ തുടങ്ങിയ അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.
ഗൗച്ചര്‍ ബാധിച്ച കുട്ടികളില്‍ ഒരാള്‍ക്ക് ജനുവരി വരെ എയിംസില്‍ നിന്ന് മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും ചികിത്സയ്ക്കുള്ള പണം തീര്‍ന്നതിനാല്‍ പിന്നീട് ഇത് നിര്‍ത്തിവെയ്ക്കുകയായിരുന്നുവെന്നും എയിംസ് അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ദല്‍ഹി എയിംസ് അപൂര്‍വ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു മികച്ച കേന്ദ്രമായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും നാഷണല്‍ റെയര്‍ ഡിസീസ് ആക്ട് 2021 ന് കീഴിലുള്ള കണ്‍സോര്‍ഷ്യം ഓഫ് സെന്റര്‍സ് ഓഫ് എക്‌സലന്‍സിന്റെ നോഡല്‍ കേന്ദ്രമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ എയിംസിന് രണ്ടാഴ്ച്ക്കകം കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഫണ്ട് ലഭിച്ചാല്‍ ഉടന്‍ മരുന്ന് വാങ്ങുകയും ചികിത്സ പുനരാരംഭിക്കുകയും ചെയ്യണമെന്ന് എയിംസിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അപൂര്‍വ രോഗങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയുടെ വിശദാംശങ്ങളും ഇതുവരെ ചികിത്സയ്ക്ക് അംഗീകാരം നല്‍കിയ രോഗികളുടെ എണ്ണവും സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)