Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ധനവ്യവസായ ബാങ്കേഴ്‌സ് തട്ടിപ്പ്: പ്രതികളുടെ മുഴുവൻ നിക്ഷേപങ്ങളും മരവിപ്പിച്ചു

തൃശൂർ- കോടിക്കണക്കിനു രൂപ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ തൃശൂർ ധനവ്യവസായ ബാങ്കേഴ്‌സ് ഉടമകളായ വടൂക്കര സ്വദേശി ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവരജംഗമ വസ്തുക്കൾ ഉൾപ്പെടെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കാനും കണ്ടുകെട്ടാനും സർക്കാർ ഉത്തരവ്. അന്വേഷണോദ്യോഗസ്ഥൻ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ കെ.എ. തോമസ് നൽകിയ റിപ്പോർട്ട് പരിഗണിച്ച് 2019 ലെ അനധികൃത നിക്ഷേപ നിരോധന നിയമം (ബഡ്‌സ് ആക്ട്) സെക്ഷൻ 7 (3) പ്രകാരം സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും ഗവൺമെന്റ് സെക്രട്ടറിയുമായ സഞ്ജയ് കൗൾ ആണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതികൾ സമ്പാദിച്ചതോ, പ്രതികളോ അവർക്കുവേണ്ടി മറ്റാരെങ്കിലുമോ കൈവശം വെക്കുന്നതോ ആയ ബാങ്ക് അക്കൗണ്ടുകളും, നിക്ഷേപങ്ങളും ഉൾപ്പെടെ എല്ലാ സ്വത്തുവഹകളും, സ്ഥാവര ജംഗമവസ്തുക്കളും മരവിപ്പിച്ച് കണ്ടുകെട്ടാനാണ് ഉത്തരവ്. സംസ്ഥാനത്തെവിടേയും പ്രതികളുടേയോ ബിനാമികളുടേയോ പേരിൽ കൈവശം വെച്ചിരിക്കുന്ന ഭൂമി, കെട്ടിടങ്ങൾ എന്നിവ വിൽക്കുന്നതും പണയപ്പെടുത്തുന്നതും തടയുന്നതിന് രജിസ്‌ട്രേഷൻ വകുപ്പിനും, വാഹനങ്ങൾ വിൽക്കുന്നതും കൈമാറുന്നതും തടയാൻ മോട്ടാർ വാഹന വകുപ്പിനും, ബാങ്ക് നിക്ഷേപങ്ങളും ഇടപാടുകളും മരവിപ്പിക്കാൻ ജില്ലകളിലെ ലീഡ് ബാങ്ക് മാനേജർമാർക്കും, സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ മരവിപ്പിക്കാൻ സഹകരണ വകുപ്പ് രജിസ്ട്രാർക്കും, കെ.എസ്.എഫ്.ഇ  പോലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ മരവിപ്പിക്കാൻ അതാതു കമ്പനി മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. 
ബഡ്‌സ് ആക്ട് സെക്ഷൻ 7(2) പ്രകാരം പ്രതികളുടേയോ ബിനാമികളുടേയോ കൈവശത്തിലിരിക്കുന്നതും മരവിപ്പിക്കപ്പെട്ടതുമായ മുഴുവൻ സ്ഥാവരജംഗമസ്വത്തുക്കളുടേയും വിവരങ്ങൾ തിട്ടപ്പെടുത്തി, അതാതു ജില്ലാ കലക്ടർമാർ ബന്ധപ്പെട്ട കോടതിക്ക് കൈമാറണമെന്നും, ആവശ്യമെങ്കിൽ ബഡ്‌സ് ആക്ട്  സെക്ഷൻ 14 പ്രകാരം വസ്തുക്കൾ പൊതുലേലമോ വിൽപനയോ നടത്താമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 
അതിനിടെ, പ്രതികളുടെയും ബിനാമികളുടേയും കൈവശമുള്ള സ്വത്തുവിവരങ്ങൾ ശേഖരിച്ചുവരുന്നതായി അന്വേഷണോദ്യോഗസ്ഥൻ കെ.എ. തോമസ് അറിയിച്ചു. കണിമംഗലം വില്ലേജ് വടൂക്കര ദേശത്ത് 21 സെന്റ് സ്ഥലവും 3000 സ്‌ക്വയർ ഫീറ്റ് വീട്, തൊട്ടു പിറകിലായി 6000 സ്‌ക്വയർ ഫീറ്റ് വീട്, വടൂക്കര ദേശത്ത് 42 സെന്റ് സ്ഥലത്ത് ഒരു ഗോഡൗണും ആറ് ഫഌറ്റുകളും നാല് കടമുറികളും ഉൾപ്പെടെയുള്ള കെട്ടിടം, പോസ്റ്റ് ഓഫീസ് റോഡിൽ ചെട്ടിയങ്ങാടിയിൽ 10 സെന്റ് സ്ഥലത്ത് പാണഞ്ചേരി ടവർ എന്നപേരിൽ രണ്ടുനില കെട്ടിട സമുച്ചയം എന്നിവയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ള വസ്തുക്കൾ. ഇയാളുടെ കൈവശത്തിലുണ്ടായിരുന്ന വടൂക്കരയിലെ 21 സെന്റ് സ്ഥലം ഏതാനും ദിവസം മുമ്പ് ബിനാമിയുടെ പേരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തു കൈമാറ്റം മരവിപ്പിക്കുന്നതിന് റിപ്പോർട്ട് നൽകും. കേരളത്തിലെവിടേയും, തൃശൂരിൽ പ്രത്യേകിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കമ്പനികൾ, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നിലവിലുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണെന്നും അസി. കമ്മീഷണർ അറിയിച്ചു.

Latest News